തിരുവനന്തപുരം : വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ നാളെ വിധി പറയും. നിലവിൽ വോട്ടർ പട്ടികയിൽ 38586 ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നും, എന്നാൽ വോട്ടർ പട്ടികയിൽ ഇനിയൊരു മാറ്റം സ്വീകരിക്കുക സാധ്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്‌തമാക്കി. അതേസമയം തന്നെ ഇരട്ടവോട്ട് പ്രതിരോധിക്കുന്നതിനായി 4 നിർദേശങ്ങൾ പ്രതിപക്ഷ നേതാവ് കോടതിക്ക് മുൻപാകെ സമർപ്പിച്ചിട്ടുണ്ട്.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചെന്നിത്തല സമർപ്പിച്ച ഹരജിയിൽ ഇന്നും വിശദമായ വാദം കോടതിയിൽ നടന്നു. വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ഉണ്ടെന്ന് പ്രഥമദൃഷ്‌ട്യാ കോടതിക്ക് ബോധ്യമാവുകയും ചെയ്‌തിട്ടുണ്ട്. അതേസമയം തന്നെ വോട്ടർ പട്ടികയിൽ ഇനി മാറ്റം വരുത്താനാകില്ലെന്നും, ഇരട്ടവോട്ടുള്ളവരുടെ വിരലടയാളവും, ഫോട്ടോയും എടുത്ത് സൂക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൂടാതെ രാഷ്‌ട്രീയ പാർട്ടികൾ നൽകിയ 3,16,671 ഇരട്ട വോട്ടുകളുടെ പട്ടികയിൽ 38,586 എണ്ണം മാത്രമാണ് പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയതെന്നും കമ്മീഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 4 ഇന നിർദേശങ്ങൾ കോടതിക്ക് മുന്നിൽ അവതരിപ്പിച്ചു. ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിലാണ് വോട്ട് ചെയ്യുന്നതെന്ന് ബിഎൽഒമാർ മുൻകൂറായി രേഖാമൂലം എഴുതി വാങ്ങണമെന്നും, ഇതിന്റെ രേഖകൾ പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറണമെന്നും അദ്ദേഹം നിർദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ എന്ന് സത്യവാങ്മൂലം നൽകണമെന്നും, വോട്ട് രേഖപ്പെടുത്തിയവരുടെ ഫോട്ടോ തെരഞ്ഞെടുപ്പ് കമ്മീഷൻ സെർവറിൽ ശേഖരിക്കണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച നിർദേശത്തിൽ ചെന്നിത്തല കൂട്ടിച്ചേർത്തു.
Read also : ലതികാ സുഭാഷിന്റെ പ്രാഥമിക അംഗത്വം നീക്കം ചെയ്‌ത് കോൺഗ്രസ്