ലഖ്‌നൗ: രാജ്യത്ത് വർധിച്ചുവരുന്ന പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണം ഹിന്ദുത്വവാദികളെന്ന് രാഹുൽ ഗാന്ധി. തന്റെ പഴയ തട്ടകമായ അമേഠിയിൽ ഒരു പൊതു റാലിയിൽ സംസാരിക്കവെയാണ് രാഹുലിന്റെ പരാമർശം.
“ഇന്ന്, നമ്മുടെ രാജ്യത്ത് വിലക്കയറ്റം, വേദന, സങ്കടം എന്നിവയുണ്ടെങ്കിൽ അത് ഹിന്ദുത്വവാദികളുടെ സൃഷ്‌ടിയാണ്. ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലാണ് ഇന്ന് യുദ്ധം. ഹിന്ദുക്കൾ സത്യാഗ്രഹത്തിൽ വിശ്വസിക്കുന്നുവെങ്കിൽ, ഹിന്ദുത്വവാദികൾ രാഷ്‌ട്രീയ അത്യാഗ്രഹത്തിൽ വിശ്വസിക്കുന്നു”- രാഹുൽ പറഞ്ഞു.
“എന്തുകൊണ്ടാണ് ഇന്ന് ആളുകൾക്ക് രാജ്യത്ത് തൊഴിൽ ലഭിക്കാത്തത്? എന്തുകൊണ്ടാണ് പണപ്പെരുപ്പം പെട്ടെന്ന് വർധിക്കുന്നത്. ലഡാക്കിൽ ചൈന ഇന്ത്യയുടെ ഭൂമി തട്ടിയെടുത്ത് തങ്ങളുടേതാക്കി. എന്നാൽ ഭൂമിയൊന്നും എടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. കുറച്ച് കഴിഞ്ഞ് പ്രതിരോധ മന്ത്രാലയം ഭൂമി കൈക്കലാക്കിയതായി പറയുന്നു.”- രാഹുൽ കൂട്ടിച്ചേർത്തു.
പാർട്ടി ജനറൽ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി അമേഠിയിൽ 6 കിലോമീറ്റർ കാൽനട ജാഥ നടത്തി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റതിന് ശേഷം രണ്ടര വർഷത്തിനിടെ ഇതാദ്യമായാണ് രാഹുൽ അമേഠിയിൽ എത്തുന്നത്.
Read also: ഇരിക്കുന്നിടം കുഴിക്കാന്‍ ആരെയും അനുവദിക്കില്ല; കെ സുധാകരൻ എംപി