ആലപ്പുഴ: ചേർത്തലയിൽ സ്‌കൂട്ടർ തടഞ്ഞുനിർത്തി ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവും മരിച്ചു. കടക്കരപ്പള്ളി 13ആം വാർഡ് വട്ടക്കര കൊടിയശേരിയിൽ ശ്യാം ജി ചന്ദ്രൻ ആണ് (36) മരിച്ചത്. ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ശ്യാം ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു.
ശ്യാമിന് 70 ശതമാനം പൊള്ളലേറ്റിരുന്നു. ഭാര്യ ആരതിയെ (32) കഴിഞ്ഞ ദിവസമാണ് ശ്യാം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നത്. സ്വകാര്യ ഫാർമസ്യൂട്ടിക്കൽ സ്‌ഥാപനത്തിലെ ജീവനക്കാരനാണ് ശ്യാം. ഇന്നലെ രാവിലെയാണ് സ്‌കൂട്ടറിൽ ജോലി സ്‌ഥലത്തേക്ക് പോയ ആരതിയെ ആളൊഴിഞ്ഞ വഴിയിൽ കാത്തുനിന്ന ശ്യാം പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.
90 ശതമാനം പൊള്ളലേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആരതി വൈകിട്ടോടെ മരിച്ചു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് ശ്യാം മജിസ്ട്രേറ്റിന് മൊഴി നൽകിയിരുന്നു. മക്കളെ കാണാൻ അനുവദിച്ചില്ലെന്നും വീട്ടിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കള്ളക്കേസ് കൊടുത്തതുമാണ് കൊലപ്പെടുത്താൻ കാരണമെന്നായിരുന്നു ശ്യാമിന്റെ മൊഴി.
ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഗാർഹിക പീഡനത്തെ തുടർന്ന് മക്കളുമൊത്ത് മാറിത്താമസിച്ചിരുന്ന ആരതി, ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ശ്യാമിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. അറസ്‌റ്റിലായ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതാണ്. സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിൽ ജീവനക്കാരിയായിരുന്നു ആരതി. മക്കൾ: വിശാൽ, സിയ.
Most Read| ചന്ധീഗഡ് മേയർ തിരഞ്ഞെടുപ്പ്; ബിജെപിയുടെ വിജയം റദ്ദാക്കി സുപ്രീം കോടതി