കാസർകോട്: ജില്ലയിൽ വീടുകളിലെത്തി കോവിഡ്- 19 പരിശോധന നടത്തി ഒരു സംഘം. കോഴിക്കോട് ജില്ലയിലെ ലാബിന്റെ പേരുപറഞ്ഞാണ് ഇവർ കാസർകോട് കോവിഡ് പരിശോധന നടത്തുന്നത്. ട്രാവൽ റിക്രൂട്ടിങ് ഏജൻസിക്കു വേണ്ടി ജില്ലയിൽ സ്രവം എടുത്ത് കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകുകയാണ് സംഘം ചെയ്യുന്നത്. കാസർകോട് തളങ്കരയിൽ ഒരു സ്വകാര്യ ഹോസ്റ്റലിൽ തങ്ങിയാണ് ടെക്നീഷ്യൻമാർ പ്രവർത്തിക്കുന്നത്.
ആവശ്യക്കാർ ഫോൺ വഴി കോവിഡ് പരിശോധനക്കായി ബുക്ക് ചെയ്യും. ഇത് അനുസരിച്ചാണ് ഇവർ വീടുകളിലെത്തി പരിശോധന നടത്തുന്നത്. ആകെ 10 ടെക്നീഷ്യൻമാരാണ് ജില്ലയിൽ ഉള്ളത്. ഇതുവരെ ആയിരത്തോളം പേരിൽ പരിശോധന നടത്തിയെന്നാണ് റിപ്പോർട്ട്. 3200 രൂപ നിരക്കിലാണ് പരിശോധന നടത്തുന്നത്. വിദേശ യാത്ര നടത്തേണ്ടവരാണ് കൂടുതലും ഇവർ മുഖേന പരിശോധന നടത്തുന്നത്. വീടുകളിലെത്തി സ്രവം എടുത്ത ശേഷം കോഴിക്കോട് ലാബിൽ എത്തിച്ചാണ് പരിശോധന നടത്തുന്നതെന്ന് ഇവർ പറയുന്നു.
എന്നാൽ, കോഴിക്കോട് ജില്ലയിലെ ലാബിന്റെ പേരിൽ കാസർകോട് വീടുകളിലെത്തി പരിശോധന നടത്താൻ അനുമതിയില്ലെന്നാണ് ജില്ലാ ആരോഗ്യ വിഭാഗം പറയുന്നത്. ആരോഗ്യ വകുപ്പ് സെക്രട്ടറി നൽകുന്ന അനുമതി അനുസരിച്ച് വിവിധ ജില്ലകളിൽ സ്വകാര്യ ലാബുകൾ കോവിഡ് പരിശോധന നടത്തുന്നുണ്ട്. എന്നാൽ മറ്റൊരു ജില്ലയിൽ പ്രവർത്തിക്കുന്നതിന് ആ ജില്ലയിലെ ആരോഗ്യ വകുപ്പ് അധികൃതരുടെ അനുമതി ആവശ്യമാണ്.