കോഴിക്കോട്: ഡിവൈഎസ്‌പിക്ക് എതിരെ വകുപ്പുതല അന്വേഷണത്തിന് ഡിജിപി ഉത്തരവിറക്കി. വീട്ടമ്മയുടെ ഫോൺ രേഖകൾ ചോർത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. കോഴിക്കോട് മെഡിക്കൽ കോളേജ് അസി.പോലീസ് കമ്മീഷണർ സുദർശന് എതിരെയാണ് പൊന്നാനിയിലെ വീട്ടമ്മ മലപ്പുറം എസ്‌പിക്ക് പരാതി നൽകിയത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോൺ രേഖകൾ കമ്മീഷണർ ഭർത്താവിന് ചോർത്തി നൽകിയെന്നാണ് വീട്ടമ്മയുടെ പരാതി.
ഫോൺ രേഖകൾ ഭർത്താവ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകി അപമാനിക്കാൻ ശ്രമിച്ചെന്നും വീട്ടമ്മ പരാതിയിൽ പറയുന്നു. വീട്ടമ്മയുടെ ഭർത്താവിന്റെ അടുത്ത സുഹൃത്താണ് സുദർശൻ. ഭർത്താവ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് എസ്‌പി വീട്ടമ്മയുടെ ഫോൺ രേഖകൾ സൈബർ സെലിന്റെ സഹായത്തോടെ ചോർത്തിയത്.
സംഭവത്തിൽ അന്വേഷണം നടത്തിയ മലപ്പുറം എസ്‌പി കഴിഞ്ഞ ദിവസം ഡിജിപിക്ക് റിപ്പോർട് സമർപ്പിച്ചിരുന്നു. എസ്‌പിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്‌ചയാണെന്നും വകുപ്പുതല നടപടി എടുക്കണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
Most Read: ദീപാവലി ആഘോഷം; പിന്നാലെ രാജ്യ തലസ്‌ഥാനത്ത് ഗുരുതര വായു മലിനീകരണം