കൊച്ചി: പാലാരിവട്ടം പാലം കേസില്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവില്‍ ഇളവ് തേടി മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനോട്, ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത് ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷയുമായി സമീപിക്കാന്‍ ആയിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഈ വ്യവസ്‌ഥ ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് ഇബ്രാഹിംകുഞ്ഞ് പുതിയ അപേക്ഷ നല്‍കിയിരിക്കുന്നത്.
ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് പോകുന്നതിന് മുന്‍പ് ജാമ്യം ലഭിക്കണമെന്നാണ് ഇബ്രാഹിംകുഞ്ഞിന്റെ അപേക്ഷ. ആരോഗ്യസ്‌ഥിതി അതീവ ഗുരുതരമാണെന്നും ജയിലിലേക്ക് മാറ്റുന്നത് ജീവന്‍ അപകടത്തിലാക്കുമെന്നും ഇബ്രാഹിംകുഞ്ഞിന്റെ അപേക്ഷയില്‍ പറയുന്നു. ആശുപത്രിയില്‍ പോലീസ് കസ്‌റ്റഡിയിലായതിനാല്‍ ബന്ധുക്കള്‍ക്ക് കൃത്യമായി സാന്ത്വന പരിചരണം നല്‍കാന്‍ കഴിയുന്നില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്‌റ്റ് മുതല്‍ ആശുപത്രിയില്‍ തുടരുകയാണ് ഇബ്രാഹിംകുഞ്ഞ്.
Also Read: പോലീസുമായി സംഘര്‍ഷം; മൂന്ന് യുവാക്കള്‍ അറസ്‌റ്റില്‍