മലപ്പുറം: യുഡിഎഫ് അധികാരത്തിൽ എത്തിയാല്‍ ലോകായുക്‌തയുടെ അധികാരം തിരിച്ചു നല്‍കുമെന്ന് പ്രതിപക്ഷ ഉപ നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഓര്‍ഡിനൻസില്‍ ഒപ്പിടാൻ നാട്ടുകാര്‍ക്കുണ്ടായ സംശയം പോലും ഉണ്ടാകാതിരുന്ന ഗവര്‍ണറോട് സഹതപിക്കാനേ കഴിയൂ എന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
ലോകായുക്‌തയെ സര്‍ക്കാര്‍ ഒരു ഉപദേശക സമിതിയാക്കിയാണ് മാറ്റിയിരിക്കുന്നത്. സിപിഐയുടെ എതിര്‍പ്പ് ആത്‌മാർഥത ഉള്ളതാണെങ്കില്‍ നിയമസഭയില്‍ പ്രകടിപ്പിക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോകായുക്‌ത ഭേദഗതി ഓർഡിനൻസ് ഗവർണർ ഒപ്പ് വെച്ചതിലൂടെ അഴിമതിക്ക് എതിരായ അവസാനത്തെ വാതിലും അടച്ചു എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. അഴിമതിക്ക് എതിരായ പോരാട്ടത്തിന്റെ അന്ത്യകൂദാശയാണ് നടന്നത്. വിഷയം ഘടക കക്ഷികളെ പോലും ബോധ്യപ്പെടുത്താൻ സർക്കാരിന് ആയിട്ടില്ല. കാനം രാജേന്ദ്രന്റെ നിലപാടിന് പൂർണ പിന്തുണയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ലോകായുക്‌ത ഭേദഗതിക്ക് എതിരെ നിയമവഴി തേടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ അഴിമതിക്ക് കളമൊരുക്കിയ ആളെന്ന നിലയിലാവും മുഖ്യമന്ത്രി പിണറായി വിജയൻ ഇനി അറിയപ്പെടുകയെന്നും സർക്കാരും ഗവർണറും ലോകായുക്‌ത ഓർഡിനൻസിൽ ഒത്തുതീർപ്പിലെത്തുമെന്ന് നേരത്തെ പ്രതീക്ഷിച്ചതാണെന്നും സതീശൻ പറഞ്ഞു.
Most Read: ലോകായുക്‌തക്ക് കൂച്ചുവിലങ്ങ്; ഗവർണർ ഒപ്പിട്ടു, ഓർഡിനൻസ് നിലവിൽ