ന്യൂഡെൽഹി: യാതൊരു ജനാധിപത്യ മര്യാദയുമില്ലാതെ തനിക്ക് ഉപരോധം ഏർപ്പെടുത്തുന്നുവെന്ന ആരോപണവുമായി കശ്‌മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്‌നിഹോത്രി. പ്രസ് ക്‌ളബ് ഓഫ് ഇന്ത്യ തനിക്ക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ വ്യാഴാഴ്‌ച ഒരു പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്‌താക്കളായ മാദ്ധ്യമങ്ങൾ തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണെന്നും വിവേക് ആരോപിച്ചു.
സംവിധായകന്റെ ഒരു പരിപാടി ഫോറിൻ കറസ്‌പോണ്ടന്റ്സ് ക്‌ളബ് പിൻവലിച്ചതോടെയാണ് പ്രസ് ക്‌ളബ് ഓഫ് ഇന്ത്യ വഴി തനിക്ക് പറയാനുള്ളത് പറയുമെന്ന് വിവേക് അറിയിച്ചത്. എന്നാൽ, പ്രസ് ക്‌ളബ് ഓഫ് ഇന്ത്യയും പിൻമാറിയതോടെ സ്വകാര്യ ചടങ്ങായി മാദ്ധ്യമങ്ങളെ കാണാൻ അദ്ദേഹം തീരുമാനിച്ചത്. ഏത് കഠിനമായ ചോദ്യങ്ങളേയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഡെൽഹിയിലെ മെറിഡിയൻ ഹോട്ടലിൽ വെച്ചായിരിക്കും താൻ പത്രസമ്മേളനം നടത്തുകയെന്നും ജനാധിപത്യ വിശ്വാസികളായ എല്ലാ മാദ്ധ്യമങ്ങളേയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പത്രസമ്മേളനത്തിൽ പങ്കെടുക്കാനും തനിക്ക് പറയാനുള്ളത് കേൾക്കാനും തയ്യാറായി നിരവധി മാദ്ധ്യമങ്ങൾ തന്നെ വിളിച്ചുവെന്നും വിവേക് പറഞ്ഞു. മാർച്ചിലാണ് വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്‌ത കശ്‌മീർ ഫയൽസ് റിലീസ് ചെയ്‌തത്.
Most Read: പിസി ജോർജിന്റെ അറസ്‌റ്റ്; പോലീസിനെ വിമർശിച്ച് കോടതി