ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ചു പാകിസ്‌ഥാനിൽ തുടരുന്ന പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്വിറ്റയിൽ ചൊവ്വാഴ്‌ച നടന്ന പ്രതിഷേധ സമരത്തിനിടെ ഉണ്ടായ വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. പിടിഐ പ്രവർത്തകനാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്.
ഇമ്രാൻ ഖാനെ വിട്ടയക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് സൂചനയാണ് തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ നൽകുന്നത്. നേതാക്കളോടും അണികളോടും ഇമ്രാനെ പിന്തുണക്കുന്നവരോടും ഇസ്‌ലാമാബാദിലെ ജുഡീഷ്യൽ കോംപ്ളക്‌സിൽ പ്രാദേശിക സമയം രാവിലെ എട്ടിന് എത്തിച്ചേരണമെന്ന് പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. ഇമ്രാനെ പുറത്തുവിടുന്നത് വരെ പ്രക്ഷോഭം രാജ്യവ്യാപകമായി തുടരാനാണ് ലക്ഷ്യം.
അറസ്‌റ്റിൽ പ്രതിഷേധിച്ചു പിടിഐ അനുയായികൾ ക്വിറ്റ എയർപോർട്ട് റോഡ് ഉപരോധിച്ചിരുന്നു. സമരം പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനെ തുടർന്ന് പ്രകോപിതരായ പ്രതിഷേധക്കാർ രണ്ടു പോലീസ് വാഹനങ്ങൾ കത്തിക്കുകയും പോലീസുകാർക്ക് നേരെ കല്ലെറിയുകയും ചെയ്‌തു. തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിയുതിർക്കുക ആയിരുന്നു.
സംഘർഷത്തിൽ അഞ്ചു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. 43 പേരെ അറസ്‌റ്റ് ചെയ്‌തു. ഇസ്‌ലാമാബാദിലും പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ലാഹോർ കോർ കമാൻഡറുടെ വീട് പ്രവർത്തകർ അടിച്ചു തകർത്തു. ഫൈസലാബാദിൽ ആഭ്യന്തര മന്ത്രി റാണാ സനവുല്ലയുടെ വീട് ആക്രമിച്ചു. കറാച്ചി, പെഷാവർ, റാവൽപിണ്ടി തുടങ്ങിയവ നഗരങ്ങളിലും സംഘർഷം വ്യാപിച്ചിട്ടുണ്ട്.
സാമൂഹിക മാദ്ധ്യമങ്ങൾക്കു വിവിധയിടങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. സ്വകാര്യ സ്‌കൂളുകൾക്കെല്ലാം ഇന്ന് അവധി നൽകി. അതേസമയം, അറസ്‌റ്റിലായ ഇമ്രാൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിനാടകീയ രംഗങ്ങൾക്കാണ് ഇസ്‌ലാമാബാദ് കോടതി പരിസരം ഇന്നലെ സാക്ഷ്യം വഹിച്ചത്. അഴിമതി കേസിൽ മുൻകൂർ ജാമ്യത്തിന് ഹാജരാകാനായി വൻ വാഹന വ്യൂഹവുമായി ഉച്ച തിരിഞ്ഞാണ് ഇമ്രാൻ ഖാൻ കോടതിയിൽ എത്തിയത്.
കോടതി മുറിയിലെത്തിയ ഇമ്രാനെ അവിടെ നിന്ന് പാക് റെയ്‌ഞ്ചേഴ്‌സ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അനുയായികൾക്ക് മനസിലാകും മുമ്പേ റെയ്‌ഞ്ചേഴ്‌സ് ഇമ്രാനെ വളഞ്ഞു. പിന്നാലെ ഇമ്രാൻ ഖാനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇമ്രാൻ പ്രധാനമന്ത്രി ആയിരിക്കെ, അദ്ദേഹത്തിന്റെ ഭാര്യയുടെയും സുഹൃത്തിന്റെയും പേരിലുള്ള അൽ ഖാദിർ ട്രസ്‌റ്റും റിയൽ എസ്‌റ്റേറ്റ് കമ്പനിയുമായി നടന്ന ഭൂമി ഇടപാടിൽ അഴിമതി ആരോപിച്ചാണ് അറസ്‌റ്റ്.
ഇന്നലെ രാവിലെയാണ് അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്ന് കോടതി വിശദീകരണം എങ്കിലും, വാറന്റിലെ തീയതി മെയ് ഒന്നാണ്. പലതവണ ആവശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്‌റ്റെന്ന് ആഭ്യന്തര മന്ത്രി റാണാ സനവുല്ല അവകാശപ്പെട്ടു. ഉദ്യോഗസ്‌ഥർക്കും ഭരണാധികാരികൾക്കും വിദേശത്ത് നിന്ന് ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന വകുപ്പായ തോഷഖാനയിൽ നിന്ന് ഗ്രാഫ് ആഡംബര വാച്ച് അടക്കം വിലയേറിയ സമ്മാനങ്ങൾ കുറഞ്ഞ വിലക്ക് സ്വന്തമാക്കി മറച്ചു വിറ്റ കേസും നിലവിലുണ്ട്. ഇമ്രാനെതിരെ പാകിസ്‌ഥാനിൽ അറുപതിലേറെ കേസുകളാണ് നിലവിലുള്ളത്.
Most Read: പാരമ്പര്യ രീതികളെ തിരുത്തി കുറിക്കുന്നതാണ് ഇന്ത്യൻ ഭരണഘടന; സുപ്രീം കോടതി