തിരുവനന്തപുരം: ഈ മാസം 21 മുതൽ അനിശ്‌ചിതകാല ബസ് സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകളുടെ സംയുക്‌ത സമിതി. കഴിഞ്ഞ മാസം 8 മുതൽ അനിശ്‌ചിതകാല സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു. 18ആം തീയതിക്കകം ആവശ്യങ്ങൾ പരിഗണിച്ച് പരിഹാരമുണ്ടാക്കുമെന്നു വാഗ്‌ദാനം നൽകിയെങ്കിലും വാക്കു പാലിച്ചില്ലെന്ന് ബസ് ഉടമകൾ ആരോപിച്ചു.
ഒരു മാസം കഴിഞ്ഞിട്ടും അനുകൂലമായ തീരുമാനം വരാത്ത സാഹചര്യത്തിലാണ് അനിശ്‌ചിതകാല സമരത്തിന് വീണ്ടും ബസ് ഉടമകളുടെ തീരുമാനം. നിലവിലുള്ള ഇന്ധന വിലയിൽ ബസുകൾ നിരത്തിൽ ഇറക്കാനാവാത്ത സാഹചര്യമുണ്ട്. നിർത്തിയിട്ടിരുന്ന ബസുകളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിനു സാധിക്കാത്തതും വലിയ അപകട സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കോവിഡ് കാലത്തെ വാഹന നികുതി പൂർണമായി ഒഴിവാക്കണമെന്നും വിദ്യാർഥികളുടെ ബസ് നിരക്കിൽ കാലോചിത വർധന വരുത്തണമെന്നും ബസ് ഉടമകൾ ആവശ്യപ്പെടുന്നു. ബസിന്റെ ഉപയോക്‌താക്കളായ യാത്രക്കാരെ ബുദ്ധിമുട്ടിക്കണമെന്ന് ഒരു താൽപര്യവുമില്ല. വേറെ നിർവാഹമില്ലാത്തതിനാലാണ് സമരമെന്ന് സംയുക്‌ത സമര സമിതി ചെയർമാൻ ലോറൻസ് ബാബു പറഞ്ഞു.
Most Read: എംപിമാരുടെ സസ്‌പെൻഷൻ: സമ്മർദ്ദത്തിലൂടെ കാര്യം നേടാമെന്ന് കരുതേണ്ട; വെങ്കയ്യ നായിഡു