കണ്ണൂർ: കണ്ണൂർ-മംഗളൂരു എക്‌സ്‌പ്രസിന് ചന്തേരയിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ മുതൽ അനിശ്‌ചിതകാല സമരം നടത്തും. ചന്തേര റെയിൽവേ യൂസേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് അനിശ്‌ചിതകാല സമരം നടത്തുക. സമരം നാളെ രാവിലെ ഒമ്പത് മണിക്ക് മുൻ എംപി പി കരുണാകരൻ ഉൽഘാടനം ചെയ്യും. ഒരാഴ്‌ച മുൻപ് ചന്തേര റെയിൽവേ സ്‌റ്റേഷന് മുന്നിൽ ഏകദിന സത്യഗ്രഹം നടത്തിയിരുന്നു. എന്നാൽ, അധികൃതർ തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല.
ഇതോടെയാണ് അനിശ്‌ചിതകാല സമരത്തിലേക്ക് പ്രതിഷേധം നീണ്ടത്. കണ്ണൂർ പാസഞ്ചറിന് പകരമാണ് കണ്ണൂർ-മംഗളൂരു എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്. കഴിഞ്ഞ മാസം 30ന് ആരംഭിച്ച സർവീസിന് ചന്തേരയിലെ സ്‌റ്റോപ്പ് ഒഴിവാക്കിയിരുന്നു. കോവിഡ് അടച്ചിടലിന് ശേഷം സ്‌റ്റേഷനിൽ മറ്റ് ട്രെയിനുകൾ ഒന്നും നിർത്തുന്നില്ലെന്നും വ്യാപകമായി പരാതി ഉണ്ട്. മംഗളൂരു-കോഴിക്കോട് പാസഞ്ചർ, കണ്ണൂർ-മംഗളൂരു പാസഞ്ചർ, മംഗളൂരു-കണ്ണൂർ ട്രെയിനുകൾക്കാണ് ഇവിടെ സ്‌റ്റോപ്പ് ഉണ്ടായിരുന്നത്.
പീലിക്കോട്, പടന്ന, കരിവെള്ളൂർ, പെരളം എന്നീ പഞ്ചായത്തുകളിലെ നൂറുകണക്കിന് യാത്രക്കാരാണ് ചന്തേര റെയിൽവേ സ്‌റ്റേഷനെ ആശ്രയിച്ച് യാത്ര ചെയ്‌തിരുന്നത്. എന്നാൽ, നാല് പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയതോടെ യാത്രക്കാർ പ്രതിസന്ധിയിലായിരുന്നു. ആളില്ലെന്ന കാരണം പറഞ്ഞാണ് പല ട്രെയിനുകളും ചന്തേരയിൽ നിർത്താതെ പോകുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു. എന്നാൽ ദിവസവും കാസർഗോഡ് ജില്ലയിലേക്കും മംഗളൂരുവിലേക്കും അഞ്ഞുറിലധികം ആളുകൾ യാത്ര ച്ചെയ്യുന്നുണ്ടെന്നാണ് വിവരം.
Read Also: എആർ നഗർ ബാങ്കിലെ കൂട്ട സ്‌ഥലമാറ്റം; സാധാരണ നടപടിയെന്ന് സെക്രട്ടറി