ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് 19 പ്രതിരോധ വാക്‌സിന് അനുമതി നൽകിയതിനെ സ്വാഗതം ചെയ്‌ത് ലോകാരോഗ്യ സംഘടന. തെക്കുകിഴക്കൻ ഏഷ്യ മേഖലയിൽ കോവിഡ് വാക്‌സിന് ആദ്യമായി അടിയന്തിര അനുമതി നൽകിയതിനെ സംഘടന സ്വാഗതം ചെയ്യുന്നതായി തെക്കുകിഴക്കൻ ഏഷ്യ മേഖല റീജ്യണൽ ഡയറക്‌ടർ ഡോ. പൂനം ഖേത്രപാൽ സിങ് പറഞ്ഞു.
ഇന്ത്യയുടെ തീരുമാനം കോവിഡ് 19 മഹാമാരിക്ക് എതിരായ പോരാട്ടത്തിന് കൂടുതൽ ശക്‌തി പകരുമെന്നും പൊതുജനാരോഗ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഫലമായി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് വാക്‌സിൻ ആദ്യം ലഭ്യമാക്കുന്നത് കോവിഡ് 19ന്റെ ആഘാതം കുറക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് വാക്‌സിനുകളായ കോവിഷീൽഡിനും കോവാക്‌സിനുമാണ് ഇന്ത്യയിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) അടിയന്തിര അനുമതി നൽകിയത്. ഓക്‌സ്‌ഫോർഡ് സർവകലാശാലയും മരുന്ന് കമ്പനിയായ അസ്‌ട്രാസനേകയും ചേർന്ന് വികസിപ്പിച്ച വാക്‌സിനാണ് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഐസിഎംആറുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കോവാക്‌സിൻ. അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ് ഇരുവാക്‌സിനുകൾക്കും അനുമതി നൽകിയിരിക്കുന്നത്.
ആദ്യഘട്ടത്തിൽ ആരോഗ്യമേഖലയിലെ മൂന്നുകോടി കോവിഡ് മുന്നണി പോരാളികൾക്കും പിന്നീട് മുതിർന്ന പൗരൻമാർക്കും മറ്റു ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്കും മുൻഗണനാ ക്രമത്തിൽ വാക്‌സിൻ ലഭ്യമാക്കും.
Read also: കോവിഡ്; മലയാളി നഴ്‌സിന് ശമ്പളം നിഷേധിച്ച് അധികൃതർ