ബാർബഡോസ്: ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി എട്ടു മണിക്ക് ട്രിനിഡാഡിലാണ് മൽസരം. ടെസ്‌റ്റ്, ഏകദിന പരമ്പരകൾക്ക് പിന്നാലെ ടി20യും പിടിക്കാനാണ് ടീം ഇന്ത്യ ഇറങ്ങുന്നതെങ്കിൽ, ക്രിക്കറ്റിലെ പ്രതാപം വീണ്ടെടുക്കാനാണ് വെസ്‌റ്റ് ഇൻഡീസ് ഇറങ്ങുന്നത്. അടുത്ത വർഷത്തെ ടി20 ലോകകപ്പിനായി യുവതാരങ്ങളെ അണിയിച്ചൊരുക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
അഞ്ച് മൽസര പരമ്പരയിലെ ആദ്യ മൽസരമാണിത്. ക്യാപ്‌റ്റൻ രോഹിത് ശർമക്കും വിരാട് കോലിക്കും വിശ്രമം നൽകി. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് നീലപ്പട ഇന്നിറങ്ങുന്നത്. ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ, സഞ്‌ജു സാംസൺ, സൂര്യകുമാർ യാദവ്, ഹാർദ്ദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിങ് വെടിക്കെട്ടിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇവർക്കൊപ്പം ഐപിഎല്ലിൽ മിന്നിയ യശസ്വി ജയ്‌സ്വാളും തിലക് വർമയും കൂടി എത്തുമ്പോൾ ഇന്ത്യയുടെ വെടിക്കെട്ട് നിര പൂർണമാകും.
എന്നാൽ, ഏകദിന ലോകകപ്പിൽ യോഗ്യത കിട്ടാതെ പോയെങ്കിലും, അടുത്ത വർഷം സ്വന്തം നാട്ടിൽ നടക്കുന്ന ടി20 ലോകകപ്പാണ് വിൻഡീസിന്റെ ലക്ഷ്യം. അതിനുള്ള തുടക്കമാണ് ഇന്നത്തെ പരമ്പരയെന്ന് വിൻഡീസ് പരിശീലകൻ ഡാരൻ സമി പറഞ്ഞു. നിക്കോളാസ് പുരാന്റെ വെടിക്കെട്ടിലാണ് വിൻഡീസ് ഇന്നും പ്രതീക്ഷവെക്കുന്നത്. കൂട്ടിന് ഹെറ്റ്‌മേയറും പവൽ കെയ്ൻ മയേഴ്‌സുമുണ്ട്. കഴിഞ്ഞ വർഷം നടന്ന പരമ്പരയിൽ 4-1നാണ് ഇന്ത്യ ജയിച്ചത്.
Tech| നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ