ന്യൂഡെൽഹി: സൈനികശേഷി കൂട്ടാനൊരുങ്ങി ഇന്ത്യ. 114 യുദ്ധവിമാനങ്ങളാണ് വ്യോമസേന പുതുതായി സ്വന്തമാക്കുന്നത്. ഇവയിൽ 96 എണ്ണം ആത്‌മനിർഭർ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമിക്കുന്നതാണ്. 18 വിമാനങ്ങൾ വിദേശത്ത് നിന്ന് വാങ്ങാനും തീരുമാനമായി. ‘ബൈ ഗ്‌ളോബൽ ആൻഡ് മേയ്‌ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് ഇവ സ്വന്തമാക്കുന്നത്.
യുദ്ധവിമാനങ്ങളുടെ തുക പകുതി ഇന്ത്യൻ കറൻസിയിലും ബാക്കി വിദേശ കറൻസിയിലുമാകും നൽകുക. 60 യുദ്ധവിമാനങ്ങളുടെ നിർമാണത്തിൽ കൂടുതൽ ഉത്തരവാദിത്തം ഇന്ത്യൻ കമ്പനികൾക്ക് ലഭിക്കും. ഇവക്ക് ഇന്ത്യൻ കറൻസിയിൽ മാത്രമാകും പണം ചെലവിടുക. ഇതുവഴി പദ്ധതിയിൽ 60 ശതമാനം മെയ്‌ക് ഇൻ ഇന്ത്യ എന്ന ആശയം ഉറപ്പ് വരുത്താനാകുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.
ബോയിങ്, മിഗ്, ഇർകുട് കോർപറേഷൻ, ഡാസോ ഏവിയേഷൻ തുടങ്ങി രാജ്യാന്തര രംഗത്തെ പ്രമുഖ സ്‌ഥാപനങ്ങൾ ടെൻഡർ നടപടികളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയും പാകിസ്‌ഥാനും ഉയർത്തുന്ന ഭീഷണി നേരിടാൻ കൂടുതൽ യുദ്ധവിമാനങ്ങൾ ആവശ്യമാണെന്നാണ് ഇന്ത്യയുടെ വാദം.
Most Read: സ്വപ്‍നയെ സംരക്ഷിക്കും; സംഘപരിവാർ ബന്ധം ശരിവെച്ച് എച്ച്‌ആർഡിഎസ്