റെയില്‍വേ മേഖലയില്‍ വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ ട്രെയിന്‍ സര്‍വീസുകളില്‍ നിരക്ക് നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നാണ് പ്രഖ്യാപനം.
അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ 7.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. സ്റ്റേഷനുകള്‍ ആധുനികവല്‍ക്കരണം നടത്തുന്നത് മുതല്‍ ട്രെയിനുകള്‍ ഓടിക്കുന്നതു വരെയുള്ള റെയില്‍വേയുടെ എല്ലാ മേഖലയിലും സ്വകാര്യവല്‍ക്കരണം വരും. എ.ഐ. സ്റ്റോം, ബംബാര്‍ഡിയര്‍, ജി.എം.ആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ കമ്പനികള്‍ നിക്ഷേപ താല്‍പര്യവുമായി രംഗത്തുണ്ടെന്നാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവ് പറയുന്നത്.
എന്നാല്‍ ഈ നിരക്കുകള്‍ ട്രെയിനുകളോടുന്ന അതേ റൂട്ടുകളിലുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത ബസ്സുകളുടെയും വിമാനങ്ങളുടെയും നിരക്കുകള്‍ക്ക് താഴെയാകുന്നതായിരിക്കും സ്വകാര്യ കമ്പനികള്‍ക്ക് നല്ലതെന്നും വി.കെ യാദവ് പറഞ്ഞു. 2019ലെ ബജറ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വലിയ നിക്ഷേപം റെയില്‍വേയില്‍ ആവശ്യമാണെന്നും ഇത് സര്‍ക്കാരിനെക്കൊണ്ട് സാധിക്കില്ലെന്നുമായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഭയില്‍ പ്രസ്താവിച്ചത്.
2018നും 2030നും ഇടയില്‍ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റെയില്‍വേയില്‍ ആവശ്യമായി വരികയെന്ന് അനുമാനിക്കപ്പെടുന്നുണ്ട്. ഇത് രാജ്യത്തിന് താങ്ങാവുന്ന ഒന്നല്ല. മാറ്റങ്ങള്‍ക്കായി ദശകങ്ങളോളം കാത്തിരിക്കേണ്ടതായി വരും. ഈ പ്രശ്‌നം പരിഹരിക്കാന്‍ സ്വകാര്യവല്‍ക്കരണം ആണ് ആവശ്യം. സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ ഈ നിക്ഷേപങ്ങള്‍ നടപ്പാക്കേണ്ടി വരുമെന്നും നിര്‍മല സീതാരാമന്‍ പറയുകയുണ്ടായി.
Read Also: കാര്‍ഷിക ബില്‍; തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നു; പ്രതികരണവുമായി പ്രധാനമന്ത്രി