തിരുവനന്തപുരം: റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും പിഎസ്‌സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ശക്‌തമാകുന്നു. എൽജിഎസ്, സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം തുടരുമെന്നാണ് ഉദ്യോഗാർഥികൾ അറിയിച്ചിരിക്കുന്നത്.
എൽജിഎസ് റാങ്ക് ഹോൾഡേഴ്‌സുമായി സർക്കാർ നടത്തിയ ആദ്യഘട്ട ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. പ്രശ്‌നം പരിഹരിക്കുന്നത് വരെ സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധം തുടരും. ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീമിന്റെയും പ്രസിഡണ്ട് സതീശന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു ചർച്ച നടന്നത്.
പ്രതിഷേധകർ ഉന്നയിച്ച ആവശ്യങ്ങളിൽ നാലെണ്ണം പരിഗണിക്കുമെന്ന് സർക്കാർ വ്യക്‌തമാക്കി എഴുതി നൽകി. പ്രമോഷൻ ഒഴിവുകൾ നികത്തുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളാണ് പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയത്. എന്നാൽ, കൂടുതൽ തസ്‌തിക സൃഷ്‌ടിക്കണമെന്ന ആവശ്യത്തിൽ ഉദ്യോഗാർഥികൾ ഉറച്ചുനിന്നതോടെ ചർച്ച വിജയം കണ്ടില്ല.
തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നിൽ പോലും സർക്കാർ ഉറപ്പ് നൽകിയില്ല എന്നാണ് ഉദ്യോഗാർഥികളുടെ പ്രതികരണം. അതേസമയം, സമരക്കാർ ഉന്നയിക്കുന്നത് അപ്രായോഗിക ആവശ്യങ്ങൾ ആണെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയുമാണ് സർക്കാരിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. നേരത്തെ ഡിവൈഎഫ്ഐ നേതൃത്വവുമായും ഉദ്യോഗാർഥികൾ ചർച്ച നടത്തിയിരുന്നു.
സർക്കാർ നടപടികൾക്കെതിരെ വ്യത്യസ്‌ത സമരമുറകളാണ് ഉദ്യോഗാർഥികൾ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്‌സിന്റെ നേതൃത്വത്തിൽ ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ശയന പ്രദക്ഷണം നടത്തിയിരുന്നു. കഞ്ഞിപ്പാത്രം കൊട്ടി പ്രതിഷേധ പ്രകടനവും നടത്തി.
Also Read: ഉത്തരേന്ത്യയിൽ 6.1 തീവ്രതയുള്ള ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ