കൊച്ചി: മലയാള സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തരപരാതി പരിഹാര സെൽ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സിനിമയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഡബ്ള്യുസിസിയാണ് ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018ലാണ് ഡബ്ള്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
വനിതാകൂട്ടായ്‌മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്‌ഥാന വനിതാ കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. കമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31നാണ് ഹരജിയിൽ ഹൈക്കോടതി കക്ഷി ചേർത്തത്. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹരജിയിൽ വിധി പറയുക.
അതേസമയം, മലയാള സിനിമാ മേഖലയിൽ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് ഇന്നലെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്‌തമാക്കിയിരുന്നു. അടൂർ ഗോപാലകൃഷ്‌ണൻ കമ്മിറ്റി റിപ്പോർട്ടും, ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും ഉടനടി പഠിച്ച് നിയമ നിർമാണമുണ്ടാകും. വല്ലാത്ത ചൂഷണമാണ് പലപ്പോഴും സിനിമാരംഗത്ത് സ്‌ത്രീകൾക്ക് നേരിടേണ്ടി വരുന്നതെന്നും, ഇതിനെ നേരിടാൻ നിയമനിർമാണം അത്യാവശ്യമാണെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.
Most Read: ഭാവന വീണ്ടും മലയാള സിനിമയിലേക്ക്; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’