കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി കോടതി തള്ളി. കേസ് വ്യാജമാണെന്നും ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് ഗൂഢാലോചന ആകില്ലെന്നും തന്നെ വേട്ടയാടാൻ വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കേസിന്റെ മെറിറ്റിലേക്ക് കടക്കാൻ വിസമ്മതിച്ച കോടതി എഫ്‌ഐആർ റദ്ദാക്കില്ലെന്നും വ്യക്‌തമാക്കി.
‘റദ്ദാക്കുന്നു’ എന്ന ഒറ്റവാക്കിലായിരുന്നു ഹൈക്കോടതി വിധി. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പേരാണ് കേസിലെ പ്രതികൾ. അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടരും പത്‌മസരോവരം എന്ന വീട്ടിലിരുന്ന് ഗൂഢാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. സംവിധായകൻ ബാലചന്ദ്ര കുമാറാണ് ഇത്തരത്തിൽ ഗൂഢാലോചന നടന്ന കാര്യം വെളിപ്പെടുത്തിയത്.
ഗൂഢാലോചന കേസിന്റെ പുരോഗതി നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലും പ്രധാനമാണ്. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം കോടതി തള്ളിക്കളയുകയാണ് ഉണ്ടായത്.
Most Read: ‘ഇനി അവളെ കാണണമെന്നില്ല, കഴുകൻമാരുടെ അടുത്തേക്കാണ് പോയത്’; ജ്യോൽസ്‌നയുടെ പിതാവ്