ബെംഗളൂരു: ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ അറസ്‌റ്റിലായവരിൽ മലയാളികളും. 27 പേരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്. തൃശൂർ സ്വദേശികളായ ഗോകുൽ, കിരൺ, ബെംഗളൂരുവിൽ താമസമാക്കിയ മലയാളി സജീവ് എന്നിവർ ഉൾപ്പെടുന്ന സംഘത്തെയാണ് ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഇവരിൽ നിന്ന് 78 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.
ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ നടന്ന ഐപിഎൽ ഫൈനൽ മൽസരവുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്. ബെംഗളൂരുവിലെ ഹോട്ടൽ കേന്ദ്രീകരിച്ച് ഓൺലൈനായാണ് വാതുവെപ്പ് നടന്നതെന്ന് പോലീസ് അറിയിച്ചു. നിരവധി മലയാളികൾക്ക് ഇതുമായി ബന്ധമുണ്ടെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കി.
ഹോട്ടലിൽ നിന്ന് ഓൺലൈൻ വാതുവെപ്പിന് ഉപയോഗിച്ച ലാപ്‌ടോപ്പും മറ്റ് ഇലക്‌ട്രിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈ സ്വദേശികളായ സൂര്യ, കപിൽ എന്നിവരും ഗോവ, മഹാരാഷ്‌ട്ര, കർണാടക സ്വദേശികളും അറസ്‌റ്റിലായ സംഘത്തിലുണ്ട്. രണ്ടാഴ്‌ച മുൻപ് സമാന സാഹചര്യത്തിൽ രണ്ടുപേരെ ഡെൽഹിയിൽ വെച്ച് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഈ രണ്ട് കേസുകൾ തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കി.
Also Read: സ്‌ഥിരം യാത്രക്കാർക്ക് കെഎസ്ആർടിസി സ്‌മാർട്ട് ട്രാവൽ കാർഡുകൾ ഏർപ്പെടുത്തുന്നു