പനാജി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളിന്റെ രണ്ടാംപാദ സെമി ഫൈനലിൽ ഇന്ന് കേരളത്തിന്റെ സ്വന്തം ബ്ളാസ്‌റ്റേഴ്‌സ് ലീഗ് ഷീൽഡ് വിന്നേഴ്‌സായ ജംഷഡ്‌പൂർ എഫ്‌സിയെ നേരിടും. ആദ്യ പാദത്തിൽ നേടിയ ഒരു ഗോൾ വിജയത്തിന്റെ ആത്‌മവിശ്വാസത്തിലാണ് ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത്. ഇന്നത്തെ മൽസരം തോൽക്കാതിരുന്നാൽ 5 വർഷങ്ങൾക്ക് ശേഷം കലാശപ്പോരിന് യോഗ്യത നേടുകയെന്ന ബ്ളാസ്‌റ്റേഴ്‌സ് സ്വപ്‌നം പൂവണിയും.
സെര്‍ബിയന്‍ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴില്‍ 4-4-2 എന്ന ഫോര്‍മേഷനിലാണ് ടീം എല്ലാ മൽസരങ്ങളിലും കളിച്ചത്. ആദ്യം ജെസല്‍ കാര്‍നെയ്റോയും പിന്നീട് അഡ്രിയാൻ ലൂണയും ടീമിനെ നയിച്ചു. ഹൊർമിപം, ലെസ്‌കോ എന്നിവർ അണിനിരക്കുന്ന സെൻട്രൽ ഡിഫൻസിന്റെ അപാര ഫോമാണ് ടീമിനെ ഇന്ന് കാണുന്ന നേട്ടങ്ങളിലേക്ക് നയിച്ചത്.
ആദ്യപാദ സെമിയിൽ സഹൽ അബ്‌ദുൾ സമദ് നേടിയ ഗോളിന് ജയിച്ചപ്പോഴും പാറ പോലെ ഉറച്ചു നിന്ന ഈ ഡിഫൻസ് സഖ്യം ജംഷഡ്‌പൂർ താരങ്ങളെ ബോക്‌സിലേക്ക് കടക്കാൻ അനുവദിച്ചിരുന്നില്ല. ഇന്നും അതേ നേട്ടം ആവർത്തിക്കാനായാൽ മഞ്ഞപ്പടയുടെ പ്രതീക്ഷകൾക്ക് കൂടുതൽ തിളക്കമേറും. വൈകീട്ട് 7.30നാണ് മൽസരം ആരംഭിക്കുക.
Read Also: ഹിജാബ് വിവാദം; കർണാടകയിൽ ഇന്ന് കോടതി വിധി പ്രഖ്യാപിക്കും