പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ പ്ളേ ഓഫ് പ്രവേശനം അവസാന ഘട്ടത്തോട് അടുക്കുമ്പോൾ ജയം തേടി കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. ശക്‌തരായ ജംഷഡ്‌പൂർ എഫ്‌സിയാണ് ഇന്ന് കേരളത്തിന്റെ എതിരാളി. കഴിഞ്ഞ മൽസരത്തിൽ നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ തകർത്ത ആത്‌മ വിശ്വാസത്തിൽ എത്തുന്ന ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് ജയിച്ചാൽ പട്ടികയിൽ ഹൈദരാബാദിന് ഒപ്പമെത്താൻ കഴിയും.
നിലവിൽ 13 മൽസരങ്ങളിൽ നിന്നായി 23 പോയിന്റോടെ പട്ടികയിൽ രണ്ടാം സ്‌ഥാനത്താണ് ബ്ളാസ്‌റ്റേഴ്‌സ് ഉള്ളത്. ഇന്ന് ജയിച്ചാൽ വരും മൽസരങ്ങളിൽ സമ്മർദ്ദമില്ലാതെ കളിക്കാൻ കഴിയുമെന്നത് ഇവാൻ വുകോമനോവിച്ചിനെയും സംഘത്തെയും സംബന്ധിച്ച് ആശ്വാസകരമായ കാര്യമാണ്. കഴിഞ്ഞ കളിയിലെ ഗോൾ സ്‌കോറർ ജോർജെ ഡയസ് സസ്‌പെൻഷൻ മൂലം ഇന്ന് കളിച്ചേക്കില്ല.
അൽവാരോ, ലൂണ, ലെസ്‌കോവിച്ച് എന്നിവർക്ക് ഒപ്പം ഭൂട്ടാനീസ് താരം ചെഞ്ചോ ഇറങ്ങാനാണ് സാധ്യത. പൂട്ടിയ തിരിച്ചെത്തുന്നതോടെ മധ്യനിര ഒന്നുകൂടി കരുത്ത് നേടുമെന്നാണ് കരുതുന്നത്. അതേസമയം ജംഷഡ്‌പൂർ ആവട്ടെ കഴിഞ്ഞ കളിയിൽ ബെംഗളുരുവിനോട് തോൽവി ഏറ്റുവാങ്ങിയാണ് എത്തുന്നത്.
നിലവിൽ 13 കളികളിൽ നിന്ന് 20 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്‌ഥാനത്താണ് ഇവർ. മധ്യനിരയിലെ കരുത്തനായ ഗ്രെഗ് സ്‌റ്റുവർട്ട്, ഡാനിയേൽ ചീമ എന്നിവരാണ് ടീമിന്റെ ശക്‌തി. ഓവൻ കൊയാലിന്റെ സംഘത്തിന് ഇന്ന് ജയിച്ചാൽ പ്ളേ ഓഫ് പോരാട്ടത്തിൽ മികച്ച മുന്നേറ്റം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
Read Also: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക്; ഡിവിഷൻ ബെഞ്ചിൽ ഇന്ന് അപ്പീൽ നൽകും