മാപുത്തോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇസ്‌ലാമിക് ഭീകരരുടെ കൂട്ടക്കുരുതി. 50 പേരെയാണ് ഭീകരർ തലയറുത്ത് കൊലപ്പെടുത്തിയത്. വടക്കൻ മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിലാണ് സംഭവം നടക്കുന്നത്.
മിഡുംബെ, മകോമിയ തുടങ്ങിയ ജില്ലകളിലെ നിരവധി ഗ്രാമങ്ങളാണ് ഭീകരർ ആക്രമിച്ചത്. ഐഎസിനോട് അനുഭാവമുള്ളവർ 50 പേരെ നിരത്തി നിർത്തിയാണ് കൂട്ടക്കൊല നടത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നഞ്ചബ ഗ്രാമത്തിൽ വീടുകൾക്ക് ഭീകരർ തീവെച്ചതായും അന്തർ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read: പോരാട്ടം ഇഞ്ചോടിഞ്ച് ; മഹാസഖ്യം കുതിക്കുന്നു, ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷി
പ്രദേശത്ത് മൂന്ന് ദിവസമായി നടക്കുന്ന ആക്രമണം ഇപ്പോഴും തുടരുകയാണെന്ന് മൊസാംബിക് പോലീസ് കമാൻഡർ ജനറൽ ബെർണാർഡിനോ റാഫേൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ മേഖലയിൽ ഇസ്‌ലാമിക കാലിഫേറ്റ് സ്‌ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സമീപ ആഴ്‌ചകളിൽ ഭീകരർ ആക്രമണം ശക്‌തമാക്കിയതെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. നിരവധി ഊർജ കമ്പനികൾ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കാബോ ഡെൽ ഗാഡോയിൽ ആയിരങ്ങളാണ് ഭീകരരുടെ ആക്രമണത്തിന് ഇരയായത്. നിരവധി ആളുകൾ ഇവിടെ നിന്ന് പാലായനം ചെയ്യുന്നുണ്ട്. മൊസാംബിക്കിലെ ദരിദ്ര മേഖലകളിൽ ഒന്നാണ് കാബോ ഡെൽ ഗാഡോ.