കൊച്ചി: അഫ്‌ഗാനിസ്‌ഥാനിൽ ഐഎസിനായി പ്രവര്‍ത്തിച്ചതിന് ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. നിമിഷയുടെ മാതാവ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി. നിലവിൽ ജയിലിൽ കഴിയുന്ന ഫാത്തിമയെയും കുഞ്ഞിനെയും തിരികെ എത്തിക്കുന്നതിനായി കേന്ദ്രസർക്കാരിന് നിർദ്ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.
ഇവരെ ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. ഇന്ത്യ പങ്കാളിയായിട്ടുള്ള അന്താരാഷ്‌ട്ര ഉടമ്പടികളിലടക്കം പൗരൻമാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ട്. ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഐഎസ് ഭീകരരുടെ വിധവകളും നിലവില്‍ അഫ്‌ഗാൻ ജയിലില്‍ കഴിയുന്നവരുമായ ഇന്ത്യന്‍ വനിതകളെ തിരിച്ചെത്തിക്കില്ലെന്ന കേന്ദ്ര നിലപാടിനെതിരെ നേരത്തെ നിമിഷയുടെ മാതാവ് രംഗത്ത് വന്നിരുന്നു. തന്റെ മകളെ കൊല്ലാന്‍ വിടുന്നത് എന്തിനാണെന്നായിരുന്നു നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദു ചോദിച്ചത്.
നിമിഷ ഫാത്തിമ ഉൾപ്പടെയുള്ള നാലു പേരെയും ഇന്ത്യയിലേക്ക് മടക്കി അയക്കാന്‍ താൽപര്യപെട്ട് അഫ്‌ഗാൻ സര്‍ക്കാര്‍ ഇന്ത്യയെ സമീപിച്ചിരുന്നു. ഇവരെ ഇന്ത്യയില്‍ തന്നെ വിചാരണ ചെയ്യുമെന്നും അഫ്‌ഗാൻ അറിയിച്ചിരുന്നു. എന്നാല്‍ ഇവരെ കൊണ്ടു വരാന്‍ താൽപര്യം ഇല്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഇവര്‍ക്ക് ഇപ്പോഴും തീവ്ര മതമൗലികവാദ നിലപാടുകള്‍ ഉണ്ടെന്നും അതുകൊണ്ട് ഇവരെ ഇന്ത്യയിലേക്ക് എത്തിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് ഇന്റലിജന്‍സ് റിപ്പോർട്. മലയാളികളായ സോണിയാ സെബാസ്‌റ്റ്യൻ, റാഫേലാ, മറിയമെന്ന മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ എന്നിവരാണ് അഫ്‌ഗാൻ ജയിലിൽ കഴിയുന്നത്. 2019 ഡിസംബറിലാണ് ഇവര്‍ സൈന്യത്തിന്റെ പിടിയിലായത്.
Most Read: ലക്ഷദ്വീപ് സന്ദർശനം; പ്രഫുൽ പട്ടേലിന്റെ യാത്ര ഒരു ദിവസത്തേക്ക് നീട്ടി