ടെൽ അവീവ്: യുദ്ധത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ഗാസയിൽ അതിശക്‌തമായ ആക്രമണം തുടർന്ന് ഇസ്രയേൽ. ഗാസയിലെ അൽ ഖുദ്‌സ് ആശുപത്രിക്ക് സമീപമാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. ആശുപത്രിയിൽ നിന്നുള്ളവർ ഒഴിയണമെന്ന് ഇസ്രയേൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, വെന്റിലേറ്ററുകളിലടക്കം നിരവധി രോഗികളും ഇൻക്യുബേറ്ററിൽ കുഞ്ഞുങ്ങളും പരിചരണത്തിൽ ഉള്ളപ്പോൾ എല്ലാവരെയും ഒഴിപ്പിക്കുക പ്രായോഗികമല്ലെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം. അതേസമയം, ഗാസയിൽ നിലവിൽ ആശയവിനിമയം പുനഃസ്‌ഥാപിച്ചിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിലും ഹമാസ് ആക്രമണത്തിലുമായി പശ്‌ചിമേഷ്യയിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 9500 ആയി. നിരവധി ഇസ്രയേൽ സൈനികരെ വധിച്ചെന്നും ഹമാസ് അവകാശപ്പെടുന്നുണ്ട്.
ഇസ്രയേലിൽ നിന്നുള്ള വിമാനം എത്തിയതിൽ പ്രതിഷേധിച്ചു റഷ്യയിലെ ഡാഗെസ്‌താൻ വിമാനത്താവളത്തിൽ പലസ്‌തീൻ അനുകൂലികൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഇതിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. വെസ്‌റ്റ് ബാങ്കിലും ഇസ്രയേലിന്റെ പരിശോധനയും ആക്രമണവും തുടരുകയാണ്. കിഴക്കൻ ജറുസലേമിലെ പലസ്‌തീനികൾ കൂടുതലുള്ള ജില്ലയായ സിൽവാനിലും റെയ്‌ഡ് പുരോഗമിക്കുകയാണ്.
അതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഈജിപ്‌ഷ്യൻ പ്രസിഡണ്ട് അബ്‌ദുൽ ഫത്താഹ് എൽസിസിയു എന്നിവരുമായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ചർച്ച നടത്തി. സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും അന്താരാഷ്‌ട്ര മാനുഷിക നിയമത്തിന് അനുസൃതമായി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഇസ്രയേലിന്റെ ഉത്തരവാദിത്തമാണെന്നും ബൈഡൻ ആവർത്തിച്ചു.
Most Read| സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികൾ തള്ളി സുപ്രീം കോടതി