തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്ക് പിന്നാലെ പ്രതിരോധത്തിലായ ഐടി വകുപ്പില്‍ കൂടുതല്‍ നിയമനങ്ങള്‍ ചട്ടങ്ങള്‍ പാലിക്കാതെ നടന്നതായി ധനവകുപ്പിന്റെ കണ്ടെത്തല്‍. സ്വപ്‌ന സുരേഷിന്റെ നിയമനത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നത്തോടെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കരാര്‍ നിയമനങ്ങളില്‍ പലതും സുതാര്യമല്ലെന്നാണ് ധനവകുപ്പ് നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. നവംബര്‍ പകുതിയോടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചനകൾ.
സ്ഥാപന മേധാവികളുടെ താല്‍പര്യത്തിന് അനുസരിച്ചാണ് നിയമനങ്ങള്‍ നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പരീക്ഷകള്‍ നടത്തുന്നതിലും അഭിമുഖങ്ങള്‍ സംഘടിപ്പിക്കുന്നതിലും ക്രമക്കേടുകള്‍ നടത്തുകയും ഇഷ്‌ടക്കാരെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തതായി കണ്ടെത്തി.
യോഗ്യതയില്ലാത്തവര്‍ കടന്നു കൂടുകയും ശമ്പളം നിശ്ചയിക്കുന്നതില്‍ വ്യക്തികളുടെ താല്‍പര്യങ്ങള്‍ സ്വാധീനിക്കുകയും ചെയ്‌തു.
ധനകാര്യ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം ധനകാര്യപരിശോധനാ ഇന്‍സ്‌പെക്ഷന്‍ എന്‍ടി-എ വിഭാഗമാണ് ഐടി വകുപ്പിന്റെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. സ്വപ്‌നയുടെ സ്‌പേസ് പാര്‍ക്കിലെ നിയമനവും ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു.
Read Also: ലൈഫ് മിഷനിൽ സിബിഐക്ക് അന്വേഷണം തുടരാം; ഹൈക്കോടതി