മലപ്പുറം: ജില്ലയിലെ കോട്ടയ്‌ക്കലിന് സമീപം പറപ്പൂർ ഐയു ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾ അധ്യാപക-രക്ഷാകർതൃ സമിതിയുടെ പിന്തുണയോടെ തയാറാക്കിയ വിവിധ ഉൽപന്നങ്ങൾ പുറത്തിറക്കി.
കോട്ടയ്‌ക്കലിന് സമീപം ആട്ടീരിയിൽ ലീസിന് എടുത്ത നാലര ഏക്കർ പാടത്ത് ജൈവ രീതിയിൽ വിളയിച്ചെടുത്ത പത്ത് ടൺ നെല്ലിൽ നിന്നുള്ള അരി ഉപയോഗിച്ച് ഉണ്ടാക്കിയ തവിടോടുകൂടിയ അരി, അവിൽ, അപ്പം പൊടി, പുട്ടുപൊടി എന്നിവയാണ് ‘ഐയു ഹാപ്പി’ പ്രൊഡക്റ്റ്‌സ് എന്ന പേരിൽ വിപണിയിൽ ഇറക്കിയത്.
മലപ്പുറം ജില്ലാ അസിസ്‌റ്റന്റ് കളക്‌ടർ സുമിത് കുമാർ താക്കൂർ ഐഎഎസ് വിപണനോൽഘാടനം നിർവഹിച്ചു. മാനേജർ ടി മൊയ്‌തീൻ കുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മലപ്പുറം ഡിഡിഇ രമേശ് കുമാർ മുഖ്യാതിഥിയായിരുന്നു. എസ്എസ്എ ജില്ലാ പ്രോജക്‌ട് ഓഫീസർ, എംഡി മഹേഷ്, പ്രിൻസിപ്പൾ ടി അബ്‌ദുറഷീദ്, പ്രധാനാധ്യാപകൻ എ മമ്മു, കമ്മറ്റി അസി സെക്രട്ടറി വി മുബാറക്, പിടിഎ പ്രസിഡണ്ട് സിടി സലീം, എസ്‌എംസി ചെയർമാൻ ഹംസ തോപ്പിൽ, ടി മുഹമ്മദ് കുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
സ്‌കൂളിലെ കുട്ടികൾ കീടനാശികൾ ചേർക്കാതെ ജൈവ രീതിയിൽ കൃഷിചെയ്‌ത് സ്വന്തം ബ്രാൻഡിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായി വിപണനം നടത്തുന്നത് കേരളത്തിലെ മറ്റു സ്‌കൂളുകൾക്കും മാതൃകയാക്കാൻ സാധിക്കുന്നതാണെന്ന് അസി.കളക്‌ടറും ഡിഡിഇയും പറഞ്ഞു.
20 വർഷമായി പ്രസിദ്ധീകരിക്കുന്ന സ്‌കൂൾമാസിക ‘തനിമ’യുടെ വാർഷിക പതിപ്പ് ഡിഡിഇ രമേഷ് കുമാർ സ്‌കൂളിലെ എഴുത്തുകാരി സലൂമിയക്ക് നൽകി പ്രകാശനം ചെയ്‌തു. എൻഎംഎംഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. നെൽകൃഷിക്ക് നേതൃത്വം നൽകിയ പിടിഎ പ്രസിഡണ്ട് സിടിസലിം, വീരഭദ്രൻ, താഹിറ എന്നിവർക്കും ചടങ്ങ് ആദരവർപ്പിച്ചു.
INSPIRING | കൈകളില്ലാത്ത ജിലുമോൾ ലൈസൻസ് സ്വന്തമാക്കി