പാലക്കാട്: നഗരസഭ ഓഫീസിന് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ ബാനര്‍ ഉയര്‍ത്തിയതില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ജില്ലയിലെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബിജെപി പാലക്കാട് നഗരസഭ കെട്ടിടത്തിന്റെ മുകളില്‍ ഇത്തരത്തില്‍ ബാനര്‍ ഉയര്‍ത്തിയതെന്ന് കോണ്‍ഗ്രസ് എംപി വികെ ശ്രീകണ്‌ഠന്‍ പറഞ്ഞു. വര്‍ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് നഗരസഭാ ഓഫീസില്‍ ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ കൂറ്റന്‍ ബാനര്‍ ഉയര്‍ത്തിയത്. മറ്റൊരു വശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ബാനറും പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളില്‍ നിന്നടക്കം വലിയ വിമര്‍ശനങ്ങളാണ് ബിജെപി നേരിട്ടത്.
മാത്രവുമല്ല തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച വിജയത്തിന് പിന്നാലെ പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് ബിജെപി സംസ്‌ഥാന വക്‌താവ് സന്ദീപ് വാര്യരുടെ പ്രസ്‌താവനയും വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെയാണ് ഇത്തവണ ബിജെപി ഭരണം നിലനിര്‍ത്തിയത്. 52 അംഗ നഗരസഭയില്‍ 28 സീറ്റുകളാണ് ഇക്കുറി ബിജെപി നേടിയത്. കഴിഞ്ഞ വര്‍ഷം 24 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. 27 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. അതേസമയം യുഡിഎഫ് 12 സീറ്റും എല്‍ഡിഎഫ് ഒമ്പത് സീറ്റുമാണ് നേടിയത്.
Malabar News: പട്ടാമ്പിയിൽ ഇടത് ഭരണം; കോൺഗ്രസ് വിമതരുടെ പിന്തുണ