പാലക്കാട് : പാലക്കാട് നഗരസഭയില്‍ എന്‍ഡിഎ വിജയം ഉറപ്പിച്ചതിന് പിന്നാലെ നഗരസഭാ മന്ദിരത്തിന് മുന്നില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ കേസില്‍ നാല് ബിജിപി പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്‍, കൊപ്പം സ്വദേശികളായ എം ബിജു, ഉണ്ണികൃഷ്‌ണന്‍ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഐപിസി 153നൊപ്പം തന്നെ അതിക്രമിച്ചു കയറിയെന്ന കുറ്റവും ചേര്‍ത്താണ് നാല് പേരെയും അറസ്‌റ്റ് ചെയ്‌തത്. നിലവില്‍ ഇവരെ ജാമ്യത്തില്‍ വിട്ടു. കേസില്‍ ഇവരെ കൂടാതെ കൂടുതല്‍ പേരെ അറസ്‌റ്റ് ചെയ്യുമെന്നും പോലീസ് വ്യക്‌തമാക്കി.
കഴിഞ്ഞ 16ആം തീയതി തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കേസിനാസ്‌പദമായ സംഭവം അരങ്ങേറിയത്. പാലക്കാട് നഗരസഭയില്‍ എന്‍ഡിഎ അധികാരം നേടിയെന്ന് ഉറപ്പായതോടെ നഗരസഭാ മന്ദിരത്തിന് മുകളില്‍ കയറി ബിജിപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതിയ ഫ്‌ളക്‌സ് തൂക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം അറിഞ്ഞെത്തിയ പോലീസ് ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ശേഷം ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സംഭവം സമൂഹമാദ്ധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ വലിയ വിവാദം സൃഷ്‌ടിച്ചു.
സംഭവത്തില്‍ പ്രതിഷേധം ശക്‌തമായ സാഹചര്യത്തില്‍ നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. കൂടാതെ ഭരണഘടനാ സ്‌ഥാപനമായ നഗരസഭാ മന്ദിരത്തിന് മുന്നില്‍ ഹിന്ദുത്വ മുദ്രവാക്യം വിളിച്ചതിനും, ജയ് ശ്രീറാം പോസ്‌റ്റര്‍ തൂക്കിയതിനുമെതിരെ കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള രാഷ്‌ട്രീയപാര്‍ട്ടികളും ശക്‌തമായി രംഗത്തെത്തിയിരുന്നു.
Read also : ലോക്ക്ഡൗൺ കാലത്തേ മികച്ച പ്രവർത്തനം; പട്ടികയിൽ ഇടം നേടി രാഹുൽ ഗാന്ധിയും