ഹോങ്കോങ്: വിദേശ ശക്തികൾക്കൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഹോങ്കോങ്ങിലെ വൻകിട മാദ്ധ്യമസ്ഥാപനമായ നെക്സ്റ്റ് മീഡിയ ഗ്രൂപ്പിന്റെ സ്ഥാപകൻ ജിമ്മി ലായിയെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ജിമ്മിയെ അറസ്റ്റ് ചെയ്തത്. രാജ്യസുരക്ഷ അപകടത്തിലാക്കുന്നതിനെതിരെയുള്ള നിയമത്തിലെ ആർട്ടിക്കിൾ 29 അനുസരിച്ചാണ് അറസ്റ്റ് എന്ന് പോലീസ് വ്യക്തമാക്കി.
ചൈനയുടെ വിവാദമായ രാജ്യ സുരക്ഷാ നിയമം പാസാക്കിയതിനു ശേഷം അറസ്റ്റിലാകുന്ന ഏറ്റവും പ്രമുഖനായ വ്യക്തികളിൽ ഒരാളാണ് ജിമ്മി ലായ്. വിദേശരാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കുന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ടാൽ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്നതാണ് ചൈനയുടെ രാജ്യസുരക്ഷാ നിയമം. സ്വയംഭരണ പ്രദേശമായിരുന്ന ഹോങ്കോങ്ങിൽ ചൈനീസ് ഭരണകൂടം ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപാണ് ഈ നിയമത്തിനു അംഗീകാരം നൽകുന്നത്. ചൈനയുടെ ഏകാധിപത്യ ഭരണത്തിനെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്ന ജിമ്മി ലായ് ഹോങ്കോങ്ങിലെ പ്രമുഖ ജനാധിപത്യ പ്രവർത്തകനാണ്.
നെക്സ്റ്റ് ഗ്രൂപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനായ മാർക്ക് സൈമൺ ആണ് ലായിയുടെ അറസ്റ്റ് വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ലായിയുടെ നേതൃത്വത്തിലുള്ള പ്രമുഖ ടാബ്ലോയിഡ് പത്രമായ ആപ്പിൾ ഡെയ്ലിയുടെ ജീവനക്കാരുടെ വീട്ടിലും പോലീസ് പരിശോധന നടത്തി. 72 കാരനായ ജിമ്മി ലായ്ക്ക് പുറമെ മറ്റ് 6 പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ലായിയുടെ അറസ്റ്റിനെ തുടർന്ന് ചൈനീസ് ഭരണകൂടത്തെ വിമർശിക്കുന്നവരെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന നിയമത്തിനെതിരെ ആക്ടിവിസ്റ്റുകളും പാശ്ചാത്യരാജ്യങ്ങളും പ്രതിഷേധം ശക്തമാക്കി.