കൊച്ചി: റോഡ് തടയൽ സമരത്തിനിടെ നടൻ ജോജുവിന്റെ കാർ തകർത്ത കേസിൽ അറസ്‌റ്റിലായ മുൻ കൊച്ചി മേയർ ടോണി ചമ്മണി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇന്നലെ പോലീസിൽ കീഴടങ്ങിയ ടോണി ചമ്മണി ഉൾപ്പടെ നാല് കോൺഗ്രസ് നേതാക്കളെ എറണാകുളം ജെഎഫ്എം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
ഇന്നലെ വൈകുന്നേരമാണ് ടോണിയും സംഘവും മരട് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ടോണിക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറി മനു ജേക്കബ്, ജെര്‍ജസ്, വൈറ്റില ബൂത്ത് പ്രസിഡണ്ട് ജോസ് മാളിയേക്കല്‍ എന്നിവരാണ് കീഴടങ്ങിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പിജി ജോസഫിനെയും ഷരീഫ് വാഴക്കാലയെയും നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
ജോജുവിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് കീഴടങ്ങും മുന്‍പ് ടോണി നടത്തിയത്. ”ജോജു സമരത്തെ അലങ്കോലപ്പെടുത്താനാണ് ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ സമരമാണെന്ന് അറിഞ്ഞതോടെയാണ് ജോജു പ്രതികരിച്ചത്. സിപിഎം ഓശാരം വാങ്ങിയാണോ ജോജു പ്രവര്‍ത്തിച്ചത്? അദ്ദേഹം സിപിഎമ്മിന്റെ ചട്ടുകമായി മാറി. ജോജുവിനെ സിപിഎം കരുവാക്കുകയായിരുന്നു. അതില്‍ ഖേദമുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമുണ്ടായിരുന്നു. എന്നാല്‍ സിപിഎം നേതാക്കള്‍ അത് അട്ടിമറിക്കുകയായിരുന്നു,”- ടോണി പറഞ്ഞു.
കഴിഞ്ഞ ആഴ്‌ച ഇന്ധന വിലക്കയറ്റത്തിന് എതിരെ എറണാകുളത്ത് റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസ് സമരത്തിനിടെ ആയിരുന്നു സംഭവം അരങ്ങേറിയത്. സമരത്തെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജ് രംഗത്തു വന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റം ഉണ്ടാവുകയായിരുന്നു.
പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് അടിച്ച് തകർത്തു. പിന്നാലെ ജോജു മദ്യപിച്ചിട്ടുണ്ടെന്നും വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തുവെന്നും ആരോപണം ഉന്നയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോജുവിനെതിരെ പരാതി നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍ വൈദ്യ പരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്‌തമായി. ജോജുവിനെതിരായ ആരോപണത്തിൽ തെളിവില്ലാത്തതിനാൽ കോൺഗ്രസിന്റെ പരാതിയിൽ കേസെടുക്കാൻ വിസമ്മതിച്ചു.
Most Read: ചർച്ച വിജയം; സമരം അവസാനിപ്പിച്ച് ഗവേഷക വിദ്യാർഥിനി