തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഇന്ന് കേരളത്തില്‍ എത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് നഡ്ഡ കേരളത്തിലെത്തുന്നത്. എന്‍ഡിഎയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും അദ്ദേഹം തുടക്കം കുറിക്കും. നഡ്ഡയുടെ വരവോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മികച്ച തുടക്കം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്‌ഥാന നേതൃത്വം. തൃശൂരിലെ പൊതുസമ്മേളനം നഡ്ഡ വ്യാഴാഴ്‌ച ഉൽഘാടനം ചെയ്യും.
ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന ദേശീയ അധ്യക്ഷന്, സംസ്‌ഥാന ബിജെപി സ്വീകരണം ഒരുക്കും. തുടര്‍ന്ന് വാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി സംസ്‌ഥാന കാര്യാലയമായ മാരാര്‍ജി ഭവനിലേക്ക് ആനയിക്കും. ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന ബിജെപി സംസ്‌ഥാന കോര്‍ കമ്മിറ്റി യോഗവും, എന്‍ഡിഎ മുന്നണി യോഗവും ഇന്ന് തിരുവനന്തപുരത്ത് നടക്കും.
തൈക്കാട് ഗസ്‌റ്റ് ഹൗസിലാണ് ബിജെപി സംസ്‌ഥാന കോര്‍ കമ്മിറ്റി യോഗം. തിരഞ്ഞെടുപ്പ് പ്രാരംഭ പ്രവര്‍ത്തനങ്ങളും സ്‌ഥാനാർഥി നിര്‍ണയവും ചര്‍ച്ചയാകും. നിലവിൽ സംസ്‌ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ അനുനയിപ്പിച്ച് പാർട്ടിക്കൊപ്പം നിര്‍ത്തണമെന്ന സന്ദേശം സംസ്‌ഥാന നേതൃത്വത്തിന് നഡ്ഡ നൽകുമെന്നാണ് കരുതുന്നത്.
നഗരസഭ, മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരുടെ യോഗത്തെയും നഡ്ഡ അഭിസംബോധന ചെയ്യും. വൈകീട്ട് മാദ്ധ്യമങ്ങളെ കാണുന്ന നഡ്ഡ പത്‌മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിന് ശേഷം, പ്രമുഖ വ്യക്‌തികളുമായും സാമുദായിക നേതാക്കളുമായും അത്താഴ ചര്‍ച്ച നടത്തും. തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെ എന്‍ഡിഎ യോഗത്തിലും നദ്ദ പങ്കെടുത്തു മുന്നണിയിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും.
ദേശീയ അധ്യക്ഷന്റെ ദ്വിദിന കേരള സന്ദര്‍ശനത്തോടെ നിയമസഭ തിരഞ്ഞെടുപ്പ് കളത്തില്‍ സജീവമാകാനാണ് ബിജെപി ഒരുങ്ങുന്നത്. വ്യാഴാഴ്‌ച വൈകുന്നേരമാണ് തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ജെപി നഡ്ഡ ഉൽഘാടനം ചെയ്യുക.
Read Also: കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് റിഹാന്ന; പിന്നാലെ ആക്ഷേപവുമായി കങ്കണ