റാഞ്ചി: ജാര്‍ഖണ്ഡ് ജഡ്‌ജിയെ കൊലപ്പെടുത്തിയ കേസില്‍ എഫ്ഐആര്‍ ഇടാന്‍ വൈകിയതിന് പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെന്‍ഷന്‍. പതാര്‍ദ്ദി പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉമേഷ് മാഞ്ചിക്കെതിരെയാണ് നടപടി. ധന്‍ബാദ് എസ്എഎസ്‌പി സഞ്ചീവ് കുമാര്‍ ആണ് ഉമേഷ് മാഞ്ചിയുടെ സസ്‌പെന്‍ഷന്‍ സ്‌ഥിരീകരിച്ചത്.
പ്രഭാത സവാരിക്കിടെയാണ് ജാര്‍ഖണ്ഡില്‍ അഡീഷണല്‍ ജില്ലാ ജഡ്‌ജി ഉത്തം ആനന്ദ് വാഹനമിടിച്ച് മരിച്ചത്. വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്‌ഞാത വാഹനമിടിച്ചെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്.
രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്‌ജിയെ പിന്നാലെ വന്ന വാഹനം ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്‌തു. ആ സമയത്ത് മറ്റുവാഹനങ്ങളൊന്നും റോഡിലുണ്ടായിരുന്നില്ല. പിറകില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ജഡ്‌ജിയുടെ നേരെ നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്‌തമാണ്.
വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ജഡ്‌ജിയെ നാട്ടുകാരിലൊരാളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാതിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം മണിക്കൂറുകളോളമാണ് ആശുപത്രിയില്‍ സൂക്ഷിച്ചത്.
അതേസമയം ജഡ്‌ജിയുടെ മരണത്തില്‍ അന്വേഷണം നടത്തുന്നതിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് ഇതിനോടകം അറസ്‌റ്റ് ചെയ്‌തു. ഓട്ടോ ഡ്രൈവർ ലഖാൻ വർമയെയും സഹായി രാഹുൽ വർമയെയുമാണ് അറസ്‌റ്റ് ചെയ്‌തത്. വാഹനമോടിക്കുമ്പോള്‍ മദ്യപിച്ചിരുന്നെന്നാണ് ഇവര്‍ പോലീസിന് നൽകിയ മൊഴി.
കേസിൽ ജാർഖണ്ഡ് സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തിട്ടുണ്ട്. ഇതിനായി സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചാൽ സിബിഐക്ക് കേസ് ഏറ്റെടുക്കാം. കഴഞ്ഞ ദിവസം ജഡ്‌ജിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു.
Most Read: ഉത്തരാഖണ്ഡിലും ജനസംഖ്യാ നിയന്ത്രണ ബിൽ വേണം; ബിജെപിയോട് ആര്‍എസ്എസ്