കണ്ണൂർ: പ്രതിഷേധങ്ങൾക്കിടെ ഇന്നും കെ-റെയിൽ കല്ലിടൽ കണ്ണൂരിൽ തുടരും. എടക്കാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട് ഭാഗത്തായിരുന്നു ഇന്നലെ കല്ലിട്ടത്. അവിടുന്ന് തലശ്ശേരി ഭാഗത്തേക്കുള്ള സർവേ ഇന്ന് പുനരാരംഭിക്കും. ഇന്നലെ പ്രതിഷേധിച്ച നാല് യുഡിഎഫ് പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. ഭൂമിയും വീടും നഷ്‌ടപ്പെടുന്നവർ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവ മുഖവിലയ്‌ക്ക് എടുക്കാതെ സർവേ തുടരുകയാണ്.
ഇന്നും പ്രതിഷേധവുമായി എത്തുമെന്ന് കെ-റെയിൽ വിരുദ്ധ സമര സമിതിയും യുഡിഎഫും അറിയിച്ചു. എത്ര പ്രതിഷേധമുണ്ടായാലും പോലീസിന്റെ സഹായത്തോടെ ജോലി പൂർത്തിയാക്കാനാണ് കെ-റെയിൽ ഉദ്യോഗസ്‌ഥരുടെ തീരുമാനം. അതേസമയം കെ-റെയിലിന്റെ സിൽവർ ലൈൻ സംവാദം തീർന്നതിന് പിന്നാലെ ബദൽ സംവാദം ശക്‌തമാക്കാനുള്ള നടപടികളുമായി ജനകീയ പ്രതിരോധ സമിതി മുന്നോട്ട് പോവുകയാണ്.
മെയ് നാലിനു നടക്കുന്ന സംവാദത്തിലേക്ക് കെ-റെയിൽ പ്രതിനിധികളെ ഇന്ന് ക്ഷണിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്നലെ മുഖ്യമന്ത്രിക്ക് ക്ഷണക്കത്ത് നൽകിയിരുന്നു. അലോക് വർമ, ജോസഫ് സി മാത്യു, ശ്രീധർ രാധാകൃഷ്‌ണൻ, ഇ ശ്രീധരൻ, ആർവിജി മേനോൻ എന്നിവർ ഉൾപ്പടെ പങ്കെടുക്കുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്.
Read Also: ബിജെപി ഇതര സംസ്‌ഥാനങ്ങളിലെ ഉയർന്ന വിമാന നിരക്കിനെതിരെ കേന്ദ്രമന്ത്രി