കോഴിക്കോട്: ബന്ധു നിയമനത്തിൽ രാജിവെച്ച ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തിൽ തുല്ല്യ പങ്കാണുള്ളതെന്നും സുരേന്ദ്രൻ പ്രസ്‌താവനയിൽ പറഞ്ഞു.
മന്ത്രി രാജിവെച്ച സ്‌ഥിതിക്ക് മുഖ്യമന്ത്രിക്കും കയ്യൊഴിയാനാവില്ല. അനധികൃത നിയമനത്തിന് വേണ്ടി യോഗ്യതയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. നഗ്‌നമായ സത്യപ്രതിജ്‌ഞാ ലംഘനവും സ്വജനപക്ഷപാതവുമാണ് ഇരുവരും നടത്തിയതെന്ന് സുരേന്ദ്രൻ പറഞ്ഞു.
സ്‌പ്രിങ്ക്‌ളര്‍ ഇടപാടും ആഴക്കടൽ മൽസ്യബന്ധന കരാറും പോലെ ബന്ധു നിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. എന്നാൽ പിടിക്കപ്പെടുമ്പോൾ എനക്കറിയില്ലെന്ന വിചിത്രമായ വാദമാണ് പിണറായി വിജയൻ ഉയർത്താറുള്ളത്. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ ജലീൽ രാജിവെച്ചതു കൊണ്ടുമാത്രം ഈ നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ ഇടതു സർക്കാരിന് സാധിക്കില്ല.
ബന്ധുവിനെ നിയമിക്കുന്നതിൽ എന്താണ് തെറ്റെന്നാണ് മന്ത്രി ബാലൻ ചോദിക്കുന്നത്. ഭാര്യമാരെ പിൻവാതിലിലൂടെ നിയമിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾക്ക് ഇതൊന്നും തെറ്റായി തോന്നില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.
Also Read: കോവിഡ് വ്യാപനം; ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാന്‍ വിപുലമായ സേവനങ്ങളുമായി ഇ-സഞ്‌ജീവനി