കൊച്ചി: കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്‌ഫോടനത്തിൽ പൊള്ളലേറ്റ് വിവിധ ആശുപത്രികളിലായി ചികിൽസയിലുള്ളത് 17പേരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ നാലുപേരുടെ ആരോഗ്യനില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. രണ്ടുപേർ വെന്റിലേറ്ററിലാണ്. ഇന്ന് പുലർച്ചെ മരിച്ച 12 വയസുകാരിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്‌ഥയിലാണെന്നും ആരോഗ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവ സ്‌ഥലത്ത് കൊല്ലപ്പെട്ട സ്‌ത്രീയുടെ ഡിഎൻഎ പരിശോധന നടത്തും. മൂന്ന് മൃതദേഹങ്ങളുടെയും പോസ്‌റ്റുമോർട്ടം ഒരേസമയം നടക്കും. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. മരിച്ച കുട്ടിയുടെ സഹോദരന് 60 ശതമാനവും അമ്മക്ക് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ചികിൽസയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ പ്രതിയായ എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാർട്ടിൻ പോലീസിൽ കീഴടങ്ങിയിരുന്നു. ഇയാൾ നിലവിൽ പോലീസ് കസ്‌റ്റഡിയിലാണ്. പ്രതി കൊച്ചിയിലെ തമ്മനത്തെ വീട്ടിൽ വെച്ചാണ് സ്‌ഫോടക വസ്‌തു തയ്യാറാക്കിയതെന്നാണ് പോലീസ് പറയുന്നത്. ഫോർമാനായ ഡൊമിനിക് മാർട്ടിന് സാങ്കേതിക അറിവുണ്ട്. സ്‌ഫോടനം നടത്തിയതിന്റെ തലേന്ന് ഡൊമിനിക് ബോംബ് നിർമിച്ചുവെന്നാണ് പോലീസ് പറയുന്നത്.
യൂട്യൂബ് നോക്കിയാണ് ബോംബ് ബോംബ് നിർമിക്കാൻ പഠിച്ചതെന്നും ഡൊമിനിക് പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഡൊമിനിക് മാർട്ടിൻ ഒറ്റയ്‌ക്കാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. മറ്റാരുടെയും സഹായം ലഭിച്ചതിന് തെളിവില്ലെന്നും പോലീസ് പറയുന്നു. ഇയാൾ ബോംബ് നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ എവിടെ നിന്ന് ലഭിച്ചുവെന്നത് ഉൾപ്പടെ കണ്ടെത്തേണ്ടതുണ്ട്. ഡൊമിനിക് മാർട്ടിനെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്‌ഥലത്തേക്ക് കൊണ്ടുവന്നേക്കും.
Most Read| സഞ്ചാരികളെ സ്വാഗതം ചെയ്‌ത് ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’