തിരുവനന്തപുരം: സംസ്‌ഥാനത്തെ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം വർധിപ്പിച്ച് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഓണറേറിയം 1000 രൂപ വർധിപ്പിച്ച് 7000 രൂപയാക്കി. 2023 ഡിസംബർ മാസം മുതൽ പ്രാബല്യത്തിൽ വരത്തക്കവിധത്തിലാണ് വർധനവ്. 2016ന് മുമ്പ് ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപയായിരുന്നു. ഇത് ഘട്ടംഘട്ടമായി ഉയർത്തുക ആയിരുന്നു.
14 ജില്ലകളിലായി നിലവിൽ 21,371 പേർ ഗ്രാമപ്രദേശങ്ങളിലും 4205 പേർ നഗരപ്രദേശങ്ങളിലും 549 പേർ ട്രൈബൽ മേഖലയിലുമായി ആകെ 26,125 ആശാവർക്കർമാർ സേവനം അനുഷ്‌ഠിക്കുന്നുണ്ട്. ഇവർക്കെല്ലാം ഈ വർധനവിന്റെ ഗുണഫലം ലഭിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാന സർക്കാർ മാസം തോറും നൽകുന്ന ഓണറേറിയത്തിന് പുറമെ വിവിധ പദ്ധതികളിൽ നിന്നുള്ള ഇൻസെന്റീവുകളും ഇവർക്ക് ലഭിക്കുന്നുണ്ട്. പ്രതിമാസം 2000 രൂപ ഇൻസെന്റീവും ഇവർക്കുണ്ട്.
ഇതുകൂടാതെ, ഓരോ ആശാപ്രവർത്തകയും ചെയ്യുന്ന സേവനമനുസരിച്ച് വിവിധ സ്‌കീമുകളിലൂടെ 1500 മുതൽ 3000 രൂപവരെ മറ്റു ഇൻസെന്റീവുകളും ലഭിക്കും. 2022 ഏപ്രിൽ മുതൽ പ്രതിമാസം 200 രൂപ ടെലിഫോൺ അലവൻസും ഇവർക്ക് നൽകി വരുന്നുണ്ട്. ആശാവർക്കർമാരുടെ ഇൻസെന്റീവും ഓണറേറിയവും കൃത്യമായി ലഭിക്കാൻ ആശ സോഫ്‌റ്റ്‌വെയർ വഴി അതത് ആശമാരുടെ അക്കൗണ്ടുകളിലേക്കാണ് തുക നൽകി വരുന്നത്.
Most Read| ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി പാപനാശവും