പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിന് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. രഥോൽസവ ചടങ്ങുകളിൽ രഥപ്രയാണവും രഥസംഗമവും ഒഴിവാക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചുരുങ്ങിയ ആളുകളെ പങ്കെടുപ്പിച്ച് രണ്ട് ചടങ്ങുകളും പൂർത്തിയാക്കാൻ കഴിയില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ കളക്‌ടറെ അറിയിച്ചിരുന്നു. ഈ നിർദ്ദേശം കണക്കിലെടുത്താണ് പുതിയ ഉത്തരവ്.
കോവിഡ് മാനദണ്ഡം പാലിച്ച് ക്ഷേത്രത്തിനുള്ളിൽ നൂറും പുറത്ത് ഇരുന്നൂറും ആളുകളെ പങ്കെടുപ്പിച്ച് ഉൽസവം നടത്താനാണ് നിലവിൽ അനുമതി ഉള്ളത്. അതേസമയം, കളക്‌ടറുടെ പുതിയ ഉത്തരവ് സംബന്ധിച്ച് കടുത്ത നിരാശ ഉണ്ടെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ പ്രതികരണം. രഥപ്രയാണത്തിലും രഥസംഗമത്തിലും കൂടുതൽ ഇളവുകൾ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വൈകിട്ട് യോഗം ചേർന്ന് ഉൽസവ നടത്തിപ്പിലെ തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും ഗ്രാമ കൂട്ടായ്‌മ അറിയിച്ചു.
അതേസമയം, കൽപ്പാത്തി രഥോൽസവത്തിന് ഇന്നലെ കൊടിയേറി. ഉൽസവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. സര്‍ക്കാർ നിര്‍ദ്ദേശമുള്ളതിനാൽ നൂറ് പേർ മാത്രമാണ് കൊടിയേറ്റ ചടങ്ങുകളിൽ പങ്കെടുത്തത്. 14,15,16 തീയതികളിലാണ് അഗ്രഹാര വീഥികളിൽ രഥം വലിക്കുക. ഉൽസവത്തിനെത്തുന്നവർ സ്വയം സുരക്ഷക്കായി മുഖാവരണവും സാനിറ്റൈസറും കൈയിൽ കരുതണമെന്നാണ് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Most Read: മുല്ലപ്പെരിയാറിലെ മരംമുറി അധികൃതരുടെ അറിവോടെ; സംയുക്‌ത പരിശോധന നടത്തി