ന്യൂഡെൽഹി: കങ്കണ റണൗട്ട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള ചരിത്രം പഠിക്കണമെന്ന് ശശി തരൂര്‍ എംപി. സ്വാതന്ത്ര്യ സമരത്തക്കുറിച്ച് കങ്കണക്ക് യാതൊരു വിധത്തിലുള്ള അറിവുമില്ലെന്നും സ്വാതന്ത്ര്യ സമരം ഭിക്ഷയാചിക്കലാണ് എന്ന് എങ്ങനെയാണ് പറയുകയെന്നും തരൂർ ചോദിച്ചു.
“കങ്കണ അൽപം ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു. ബ്രിട്ടീഷുകാരോട് നിങ്ങളുടെ നിയമം അന്യായമാണെന്ന് പറഞ്ഞ മഹാത്‌മാ ഗാന്ധി അഭിമാനവും തന്റേടവുമുള്ള ഒരു മനുഷ്യനായിരുന്നു. എന്നാല്‍, അദ്ദേഹം ഭിക്ഷ യാചിക്കാനാണ് പോവുന്നതെന്ന് കങ്കണ കരുതുകയാണെങ്കില്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ഒരു ബോധ്യവുമില്ലെന്ന് കരുതേണ്ടിയിരിക്കുന്നു,”- തരൂർ പറഞ്ഞു.
നിങ്ങള്‍ക്ക് ഇഷ്‌ടമുള്ളത് പോലെ നിങ്ങളെന്നെ ശിക്ഷിക്കൂ, ആ ശിക്ഷ ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണെന്ന് പറയുന്നതാണോ അവരെ സംബന്ധിച്ച് ഭിക്ഷയാചിക്കല്‍ എന്നും തരൂര്‍ ചോദിച്ചു.
ജയില്‍ മോചിതനാവാന്‍ മാപ്പപേക്ഷ നല്‍കിയ ആളുകളെ വീരനായി കരുതുന്ന കങ്കണക്ക് സ്വാതന്ത്ര്യ സമരത്തിലെ യഥാർഥ വീരന്‍മാരെ മനസിലാവാന്‍ സാധ്യതയില്ലെന്നും, പലരും കങ്കണയുടെ വീരനേക്കാൾ കൂടുതല്‍ കാലം ജയിലില്‍ കിടന്നിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്ക് യഥാർഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 2014ൽ നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷമാണെന്നും 1947ല്‍ കിട്ടിയത് സ്വാതന്ത്ര്യമായിരുന്നില്ല, യാചിച്ചു കിട്ടിയതാണ് എന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം. സവർക്കർ ഉൾപ്പടെ ഉള്ളവരാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം നേടാൻ വേണ്ടി പൊരുതിയവരെന്നും കോൺഗ്രസ് പാർട്ടി ബ്രിട്ടീഷ് ഭരണത്തിന്റെ മറ്റൊരു രൂപമാണെന്നും കങ്കണ പറഞ്ഞിരുന്നു.
Most Read: ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ അനുവദിക്കില്ല; ചൈനക്ക് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്