മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ റിപ്പോര്‍ട്ട് വിമാനത്താവള അധികൃതര്‍ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) ന് കൈമാറി. സൗദി എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേയ്‌സ്, എമിറേറ്റ്‌സ് എന്നിവര്‍ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനായി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് വിമാനത്താവള അധികൃതര്‍ ഡിജിസിഎക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുമ്പോള്‍ പിന്‍ഭാഗത്ത് നിന്നും വീശുന്ന കാറ്റിന്റെ വേഗതയും വിമാനത്തിന്റെ ബ്രേക്കിങ്ങും സംബന്ധിച്ച ക്രമീകരണങ്ങള്‍ വിമാനകമ്പനികള്‍ ചെയ്യേണ്ടി വരും. ഇതിന് തയ്യാറാണെന്ന് വിമാനകമ്പനികള്‍ അറിയിച്ചിട്ടുണ്ട്. ഒപ്പം തന്നെ വലിയ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികളും പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നുണ്ട്.
ലാന്‍ഡിംഗ് സമയത്ത് വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയില്‍ ഉരസി പ്രതലത്തില്‍ റബറിന്റെ അംശം ഉണ്ടാകാറുണ്ട്. ഇത് കൃത്യ സമയങ്ങളില്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒപ്പം തന്നെ റണ്‍വേയില്‍ ഇടക്കിടെ രൂപപ്പെടുന്ന വിള്ളലുകള്‍ നീക്കം ചെയ്യാനുള്ള നടപടികളും പൂര്‍ത്തിയായി. ഇതിനായി പാലക്കാട് ഐഐടിയെ ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നത്. ഡിജിസിഎക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ട് ഡയറക്‌ടർ കെ ശ്രീനിവാസ റാവു അധ്യക്ഷനായി വിമാനത്താവളത്തിലെ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നിരുന്നു.
Read also : വലിയ ക്ഷേത്രങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ ബിജെപി വിജയിച്ചു; സംസ്‌ഥാന അധ്യക്ഷന്‍