കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ലഭ്യമാക്കാൻ അടിയന്തര നീക്കവുമായി സർക്കാർ. മന്ത്രി വി അബ്‌ദുറഹിമാനെ ഇതിനായി ചുമതലപ്പെടുത്തി. മന്ത്രി തിങ്കളാഴ്‌ച മലപ്പുറത്ത് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. റൺവേ വികസനത്തിനായി 18 ഏക്കറാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
കരിപ്പൂരിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചർച്ചകൾ ഏറെ കാലമായി പുരോഗമിക്കുകയാണ്. വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിന് പിന്നാലെ വലിയ വിമാനങ്ങളുടെ സർവീസ് മുന്നറിയിപ്പ് പോലുമില്ലാതെ നിർത്തിവെക്കുകയായിരുന്നു. അതിന് ശേഷം റൺവേ വികസനം സാധ്യമാകാതെ കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കാൻ കഴിയില്ലെന്ന് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്റിൽ അറിയിക്കുകയും ചെയ്‌തിരുന്നു.
ഈ ഒരു പ്രതിസന്ധി രൂപപ്പെട്ടതോടെയാണ് സംസ്‌ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തിയിരിക്കുന്നത്. എത്രയും വേഗം ഭൂമി ഏറ്റെടുത്ത് നൽകണമെന്ന് മന്ത്രി വി അബ്‌ദുറഹിമാന് നിർദ്ദേശം നൽകി. തിങ്കളാഴ്‌ച ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉണ്ടാകും.
Most Read: കുഞ്ഞ് ജനിച്ചത് രണ്ട് തലയും മൂന്ന് കൈകളുമായി; അത്യപൂർവം