കൊണ്ടോട്ടി: ഹജ്‌ജ് എംബാർകേഷൻ പോയിന്റ് പുനസ്‌ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷന്റെയും ഹജ്‌ജ് വെൽഫെയർ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ നിൽപ്‌സമരം നടന്നു.
ഇരു സംഘടനകളുടെയും നേതൃത്വത്തിൽ ‘കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ ആക്ഷൻ ഫോറം’ സംഘടിപ്പിച്ച ജനകീയ സമരം എയർപോർട് ജംഗ്ഷനിൽ ടിവി ഇബ്രാഹിം എംഎൽഎ ഉൽഘാടനം നിർവഹിച്ചു. സമരം തികച്ചും ജനകീയമായ ആവശ്യമാണെന്നും കരിപ്പൂർ എയർപോർട് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളുടേത് ആണെന്നും അതുകൊണ്ട് തന്നെ സമരം പ്രസക്‌തമാണെന്നും ഇദ്ദേഹം ചൂണ്ടികാണിച്ചു.
സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ചടങ്ങിൽ വിശിഷ്‌ടാതിഥിയായി. കേരളത്തിൽ നിന്നുള്ള ആകെ ഹജ്‌ജ് യാത്രികരുടെ 80 ശതമാനത്തിലധികം ഹാജിമാരും ആശ്രയിക്കുന്ന കരിപ്പൂർ എംബാർകേഷൻ പോയിന്റിനു പകരം കൊച്ചി മാത്രം ഹജ്‌ജ് യാത്രാ കേന്ദ്രമാക്കി മാറ്റിയ നീക്കം ഹജ്‌ജ് തീർഥാടകരോടുള്ള മനുഷ്യാവകാശ ലംഘനവും നീതി നിഷേധവുമാണെന്ന് ഇദ്ദേഹം പറഞ്ഞു.
ആക്ഷൻ ഫോറം ചെയർമാൻ പിടി ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ച സമരപരിപാടിയിൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് സി മുഹമ്മദലി, കൊണ്ടോട്ടി ബ്‌ളോക് പഞ്ചായത്ത് പ്രസിഡണ്ട് സജിനി ഉണ്ണി, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കോട്ട ശിഹാബ് , ക്ഷേമകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് മടാൻ, വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്‌ദുറഹ്‌മാൻ, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് ജമീല ടീച്ചർ തുടങ്ങി ഒട്ടനേകം പ്രമുഖർ പങ്കെടുത്തു.
Most Read: ഹിന്ദുത്വ ശക്‌തികൾക്ക് വെല്ലുവിളിയാകാൻ കോൺഗ്രസിന് ശേഷിയില്ല; സീതാറാം യെച്ചൂരി