ന്യൂഡെൽഹി: കരിപ്പൂരിൽ നിന്ന് ഹജ്‌ജ് തീർഥാടനത്തിന് പോകുന്നവരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന് ഉറപ്പ് നൽകി കേന്ദ്ര സർക്കാർ. മുസ്‌ലിം ലീഗ് എംപിമാർക്കാണ് കേന്ദ്ര ഹജ്‌ജ് കാര്യവകുപ്പ് ഉറപ്പ് നൽകിയത്. ടിക്കറ്റ് നിരക്കിൽ 40,000 രൂപ കുറയ്‌ക്കാമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
ഈ വർഷം കേരളത്തിൽ നിന്ന് 24,784 പേരാണ് ഹജ്‌ജിന് അപേക്ഷിച്ചത്. അതിൽ 14,464 പേർ യാത്രക്കുള്ള ആദ്യ ഓപ്ഷനായി നൽകിയത് കോഴിക്കോട് വിമാനത്താവളമാണ്. ഹജ്‌ജ് വിമാന സർവീസിനുള്ള ടെൻഡറിൽ കൊച്ചിയിൽ നിന്നും കണ്ണൂരിൽ ഇന്നും ക്വോട്ട ചെയ്‌തിരിക്കുന്ന ഏറ്റവും കുറഞ്ഞ തുക 80,000 രൂപയാണ്. കോഴിക്കോട്ട് നിന്ന് ഇത് ഏകദേശം 1,65,000 രൂപയായിരുന്നു.
കഴിഞ്ഞ വർഷം സംസ്‌ഥാനത്ത് ഏറ്റവും കുറഞ്ഞ നിരക്ക് കോഴിക്കോട്ട് നിന്നായിരുന്നു. നിരക്ക് വർധനക്കെതിരെ വലിയ പ്രതിഷേധം ഉയർന്ന പശ്‌ചാത്തലത്തിലാണ് കേന്ദ്ര ഇടപെടൽ ഉണ്ടായത്. നിരക്ക് കുറയ്‌ക്കാൻ ഇടപെടണമെന്ന് സംസ്‌ഥാന സർക്കാരും ജനപ്രതിനിധികളും രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും എയർ ഇന്ത്യയോടും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോടും കേന്ദ്ര ഹജ്‌ജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. 2020ലെ അപകടത്തിന് ശേഷം കോഴിക്കോട് നിന്നും വലിയ വിമാനങ്ങളുടെ സർവീസ് അനുവദിക്കാത്തത് നിരക്ക് വർധനയ്‌ക്ക് കാരണമായി.
Most Read| ഗ്യാന്‍വാപി മസ്‌ജിദിന്റെ ഒരുഭാഗത്ത് പൂജ നടത്താൻ അനുമതി നൽകി കോടതി