തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പരിശോധന ആരംഭിച്ചു. സിഎംഎം ട്രെയ്‌ഡേഴ്‌സിലും തേക്കടി റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡിലും ആണ് പരിശോധന നടന്നത്. റിസോര്‍ട് നിര്‍മാണത്തിന് ചിലവഴിച്ചത് 22 കോടിയോളം രൂപയാണെന്നാണ് കണ്ടെത്തല്‍.
റിസോര്‍ട്ടിന് പെര്‍മിറ്റ് ലഭിച്ചത് ബിജോയുടെയും ബിജു കരീമിന്റെയും പേരിലാണെന്ന് ഇഡി കണ്ടെത്തി. സിഎംഎം ട്രെഡേഴ്‌സിലൂടെ കോടികള്‍ വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ ബിനാമി സ്‌ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തും.
അതേസമയം കേസിലെ പ്രതികള്‍ ഒളിവിലാണ്. കുടുംബാംഗങ്ങളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. നാലാം പ്രതി കിരണ്‍ വിദേശത്തേക്ക് കടന്നെന്ന് പോലീസ് പറയുന്നു. ഓഡിറ്റ് റിപ്പോര്‍ട് പരസ്യമായതോടെയാണ് പ്രതികള്‍ ഒളിവില്‍ പോയത്. 506 കോടിയുടെ നിക്ഷേപമുള്ള ബാങ്കിൽ 104.37 കോടിയുടെ തട്ടിപ്പാണ് നടന്നത്.
അതിനിടെ വിഷയത്തില്‍ സമരത്തിലേക്ക് കടക്കാനാണ് ബിജെപിയുടെ നീക്കം. നാളെ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും തിങ്കളാഴ്‌ച യുവമോര്‍ച്ച ദേശീയ സെക്രട്ടറിയും ബാങ്കിന് എതിരായ സമരത്തിന് നേതൃത്വം നല്‍കും.
തട്ടിപ്പില്‍ സിപിഐഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ബാങ്കിന് പങ്കുണ്ടെന്നും ആരോപണമുണ്ട്. കൂടാതെ മന്ത്രി ആര്‍ ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് ഫണ്ട് സ്രോതസിലും അന്വേഷണം വേണമെന്ന് ബിജെപി നേതാവ് എ നാഗേഷ് ആവശ്യപ്പെട്ടു.
അതേസമയം തേക്കടി മുരിക്കടിയില്‍ പ്രതി ബിജോയുടെ വമ്പന്‍ റിസോര്‍ട്ടിന്റെ നിര്‍മാണം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് അഴിമതി കേസിലെ പ്രതികളായ ബിജോയിയുടെയും ബിജു കരീമിന്റെയും നേതൃത്വത്തിൽ കോടികളുടെ റിസോർട്ടിന്റെ നിർമാണമാണ് തേക്കടിക്ക് സമീപം ആരംഭിച്ചത്.
എന്നാൽ സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച സൂചനകൾ പുറത്തുവന്നതിനെ തുടന്ന് മൂന്നു വർഷം മുമ്പ് പണികൾ മുടങ്ങി. തേക്കടിയിൽ നിന്നും പത്തു കിലോമീറ്റർ അകലെ കുമളി പഞ്ചായത്തിലെ മുരിക്കടി എന്ന സ്‌ഥലത്താണ് കോടികളുടെ റിസോർട് നിർമാണം ആരംഭിച്ചത്. എട്ടേക്കറിലധികം സ്‌ഥലമാണ് ബിജോയ് ഉൾപ്പടെയുള്ളവരുടെ കൈവശമുള്ളത്.
Most Read: പെഗാസസ് സോഫ്‌റ്റ്‌വെയർ വാങ്ങിയത് ദേശീയ സുരക്ഷാ ഫണ്ട് ഉപയോഗിച്ച്; പ്രശാന്ത് ഭൂഷൺ