തിരുവനന്തപുരം: കേരളം ഗുണ്ടാ കോറിഡോറായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ നിരന്തരമായി വർഗീയ, രാഷ്‌ട്രീയ കൊലപാതകങ്ങൾ അരങ്ങേറുകയാണ്. ചില വർഗീയ ശക്‌തികൾ കേരളത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ഗുണ്ടാ കോറിഡോറായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മാറിയെന്നും വിഡി സതീശൻ പറഞ്ഞു.
സംസ്‌ഥാനത്ത് വർഗീയ ശക്‌തികൾ അഴിഞ്ഞാടുമ്പോഴും പോലീസ് നോക്കുകുത്തിയായി നിൽക്കുകയാണ്. ഒന്നാം വാർഷിക ആഘോഷിക്കാൻ എന്ത് അവകാശമാണ് സർക്കാറിന് ഉള്ളതെന്നും വിഡി സതീശൻ ചോദിച്ചു. സോഷ്യൽ എഞ്ചിനിയറിങ് എന്ന് ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണന നയത്തിന്റെ പരിണിതഫലങ്ങളാണ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഈ വർഗീയ കൊലപാതകങ്ങൾ എല്ലാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരെയും ശക്‌തമായി എതിർക്കാനുള്ള ധൈര്യമില്ല. ഭൂരിപക്ഷ വർഗീയ വാദികളും ന്യൂനപക്ഷ വർഗീയ വാദികളും പോലീസിൽ നുഴഞ്ഞു കയറിയിരിക്കുകയാണ്. ഇത് ഉന്നതരായ നേതാക്കൾ പോലും സമ്മതിക്കുന്നു. പാർട്ടി സമ്മേളനങ്ങളിൽ പോലും ചർച്ച വരുന്നു. മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പാണ് ആഭ്യന്തരം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. ഭയപ്പാടിലാണ് കേരളം ജീവിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.
Most Read: അടുത്ത 4 ദിവസം സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്കും കാറ്റിനും സാധ്യത