തിരുവനന്തപുരം: പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനായി സംസ്‌ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില ഇന്ന് പ്രഖ്യാപിക്കും. രാജ്യത്താദ്യമായാണ് കര്‍ഷകര്‍ക്കായി ഇത്തരമൊരു നടപടി. തറവില പ്രഖ്യാപിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൃത്യമായ വില ലഭ്യമാകും. 16 ഇനം പച്ചക്കറികള്‍ക്കാണ് തറവില പ്രഖ്യാപിക്കുന്നത്.
ഉല്‍പാദന വിലയേക്കാള്‍ ഇരുപത് ശതമാനം അധികമായിരിക്കും തറവില. പച്ചക്കറി വിപണി വന്‍ പ്രതിസന്ധി നേരിടുന്ന സമയത്താണ് സര്‍ക്കാര്‍ നടപടി. കേരളത്തിലേക്ക് അന്യസംസ്‌ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെയാണ് വിപണിയില്‍ പച്ചക്കറി വില ഉയര്‍ന്നത്. കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്നത്. ഇവിടങ്ങളില്‍ കനത്ത മഴ പെയ്‌തതോടെ വിളനാശം സംഭവിച്ചതാണ് ഇറക്കുമതി കുറയാനും വില കുത്തനെ ഉയരാനും കാരണമായത്.
അതേസമയം, സംസ്‌ഥാനത്ത് ഉള്ളി വില കുതിച്ചുയരുന്നത് തടയാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സവാള വില നിയന്ത്രിക്കാന്‍ ധനകാര്യ വകുപ്പ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ് മന്ത്രിമാര്‍ യോഗം ചേര്‍ന്നു. പ്രധാനപ്പെട്ട ഏജന്‍സികളായ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് മുഖേന നാഫെഡില്‍ നിന്നും 1800 ടണ്‍ സവാള വാങ്ങാന്‍ തീരുമാനിച്ചു.
Also Read: ടൈംസ് നൗ ചാനൽ ഇന്ന് ഇന്ത്യൻ ജനതയോട് മാപ്പ് പറയും
സപ്ലൈകോ ആയിരം ടണ്‍, കണ്‍സ്യൂമര്‍ഫെഡ് 300 ടണ്‍, ഹോര്‍ട്ടികോര്‍പ്പ് 500 ടണ്‍ എന്നിങ്ങനെ സവാള വാങ്ങും. വിപണിയില്‍ നവംബര്‍ ആദ്യവാരം മുതല്‍ വിതരണം തുടങ്ങും. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് ഇവ കേന്ദ്രസര്‍ക്കാര്‍ പദ്ധതി വഴി സംഭരണ കേന്ദ്രത്തില്‍ നിന്നും നേരിട്ട് ശേഖരിക്കാന്‍ സംസ്ഥാന ഏജന്‍സികള്‍ക്ക് അനുമതി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് തമിഴ്‌നാടിനും കര്‍ണാടകത്തിനും കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.