തിരുവനന്തപുരം: സംസ്‌ഥാന തദ്ദേശ തിരഞ്ഞെടുപ്പ് ആദ്യഘട്ട പോളിംഗ് അവസാനിച്ചു. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം വൈകുന്നേരം 6 മണിവരെ 75 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയത് (76.42). തിരുവനന്തപുരത്താണ് ഏറ്റവും കുറവ് (69. 07). കൊല്ലത്ത് 72.29 ശതമാനവും പത്തനംതിട്ടയിൽ 69.33 ശതമാനവും ഇടുക്കിയിൽ 73.99 ശതമാനവും വോട്ടുകൾ രേഖപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷനിൽ 59.02 ശതമാനവും കൊല്ലം കോർപ്പറേഷനിൽ 65.11 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
കോവിഡ് നിയന്ത്രണങ്ങൾ വോട്ടെടുപ്പിനെ ബാധിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാവിലെ മുതൽ പലയിടങ്ങളിലും വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ട നിര പ്രകടമായിരുന്നു. ഉച്ചസമയത്ത് പോളിംഗ് മന്ദഗതിയിൽ ആയെങ്കിലും അവസാന മണിക്കൂറുകളിൽ പിന്നെയും കൂടി.
വൈകുന്നേരം 5 മണി മുതൽ കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റൈനിൽ കഴിയുന്നവരും വോട്ട് ചെയ്യാനെത്തി. പിപിഎ കിറ്റ് ധരിച്ചാണ് ഇവർ ബൂത്തിൽ പ്രവേശിച്ചത്. മറ്റു വോട്ടർമാർ ബൂത്തുകളിലേക്ക് വരുന്നില്ലെന്ന് ഉറപ്പ് വരുത്തിയശേഷമാണ് ഇവർക്ക് വോട്ട് ചെയ്യാൻ അവസരം ഒരുക്കിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്കാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ 5ന് നടക്കും.
Read also: മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; മൂന്നാറില്‍ സ്‌ഥാനാര്‍ഥി അറസ്‍റ്റില്‍