തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താൻ ആലോചന. ഏപ്രിൽ അവസാനമോ മെയ് ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച വിജ്‌ഞാപനം മാർച്ച് രണ്ടാം വാരം പുറത്തിറങ്ങിയേക്കും, സംസ്‌ഥാന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ അറിയിച്ചു. കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നത് മൂലമാണ് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താൻ ആലോചിക്കുന്നത്. എങ്കിലും സർക്കാരുമായും രാഷ്‌ട്രീയ പാർട്ടികളുമായും ചർച്ച ചെയ്‌ത ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക.
80 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും തപാൽ വോട്ട് അനുവദിക്കും. എന്നാൽ ഇത് നിർബന്ധമല്ലെന്നും താൽപ്പര്യമുള്ളവർക്ക് തപാൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഉപയോഗിക്കാമെന്നുമാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശം.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിഐജിയെ മാറ്റേണ്ടതില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഒരേപദവിയിൽ 3 വർഷമായി തുടരുന്ന പോലീസ്, റവന്യൂ ഉദ്യോഗസ്‌ഥരെ മാറ്റണമെന്നാണ് ചട്ടം. എസ്‌ഐ മുതൽ ഐജി റാങ്ക് വരെയുള്ള പോലീസ് ഉദ്യോഗസ്‌ഥർക്കാണ് സ്‌ഥലം മാറ്റമുണ്ടാകുക. അതിനാൽ തന്നെ ഡിജിപിക്ക് ഇക്കാര്യം ബാധകമല്ല. എന്തെങ്കിലും മാറ്റമുണ്ടായാൽ തക്കതായ നടപടിക്രമങ്ങൾ അപ്പോൾ ആലോചിക്കാമെന്നും ടിക്കാറാം മീണ വ്യക്‌തമാക്കി.
Read also: ഒടുവില്‍ സമവായം; പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി