കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ എം.സി ഖമറുദ്ദീൻ എം എൽ എ യുഡിഎഫ് ചെയർമാൻ സ്ഥാനം രാജി വെക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലും കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്‌തതോടെയാണ് രാജിക്ക് സമ്മർദ്ദമേറിയത്. യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്‌ദുള്ള, സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ സി.ടി അഹമ്മദലി എന്നിവരെയാണ് പാർട്ടി പരിഗണിക്കുന്നത്.
മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ട ഖമറുദ്ദീൻ ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജി വെച്ച് യുഡിഎഫ് ചെയർമാനായി തുടരുകയായിരുന്നു. ചെറുവത്തൂർ ആസ്ഥാനമായ ഫാഷൻ ഗോൾഡ് എന്ന ജ്വല്ലറി സ്ഥാപനത്തിലേക്ക് നിക്ഷേപമായി സ്വീകരിച്ച തുക തിരിച്ചുനൽകിയില്ല എന്നാണ് ഖമറുദ്ദീനെതിരെയുള്ള പരാതി. സ്ഥാപനത്തിൽ ചെയർമാൻ എം.സി ഖമറുദ്ദീനും മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം ടി.കെ പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമാണ്. 136 കോടി രൂപ 800 ഓളം നിക്ഷേപകരിൽ നിന്ന് സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.