ഹരിയാന: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. യു പി എ സര്‍ക്കാര്‍ ആയിരുന്നു അധികാരത്തിലെങ്കില്‍ പതിനഞ്ചു മിനുട്ട് കൊണ്ട് ചൈനയെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പുറത്താക്കിയേനെ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അഞ്ചു മാസമായി ഇന്ത്യന്‍ മണ്ണിലുള്ള ചൈനീസ് സാന്നിധ്യത്തെ പറ്റി മോദി നിശബ്‌ദനാണെന്നും പ്രധാനമന്ത്രി ഒരു ഭീരുവാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹരിയാനയില്‍ നടന്ന കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
‘നമ്മുടെ ഭൂമി ആരും എടുത്തിട്ടില്ലെന്ന് ഭീരുവായ പ്രധാനമന്ത്രി പറയുന്നു. എന്നാല്‍ ഇന്ന് സ്വന്തം ഭൂമി മറ്റൊരു രാജ്യം ഏറ്റെടുത്ത ഒരു രാജ്യമേ ലോകത്തുള്ളൂ. പ്രധാനമന്ത്രി എന്നിട്ട് സ്വയം ദേശഭക്‌തന്‍ എന്നു വിളിക്കുന്നു. ഞങ്ങള്‍ അധികാരത്തിലുണ്ടെങ്കില്‍ അതിര്‍ത്തിയില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലേക്ക് 15 മിനുട്ടിനുള്ളില്‍ ചൈനയെ പുറത്താക്കുമായിരുന്നു’.- രാഹുല്‍ പറഞ്ഞു.
ചൈനീസ് സൈന്യം ഇന്ത്യന്‍ മണ്ണില്‍ വന്നിട്ടില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അപ്പോള്‍ നമ്മുടെ 20 പട്ടാളക്കാര്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്നും അവരെ ആരാണ് കൊന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന ഖേതി ബച്ചാവോ റാലി പഞ്ചാബില്‍ നിന്നും ഹരിയാനയിലെത്തി. പഞ്ചാബ്-ഹരിയാന അതിര്‍ത്തി പാലത്തില്‍ വെച്ച് ഹരിയാന പൊലീസ് റാലി തടഞ്ഞെങ്കിലും പിന്നീട് പ്രവേശനാനുമതി ലഭിക്കുകയായിരുന്നു.
Read also: എന്തും നേരിടാന്‍ തയാറായി ഇന്ത്യന്‍ സൈന്യം; സിഗ്-16 റൈഫിളുകള്‍ അമേരിക്കയില്‍ നിന്ന് ലഡാക്കിലേക്ക്