ന്യൂ ഡെൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വൈകാരിക പ്രതികരണവുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ക്രൂരനായ സർക്കാർ പെൺകുട്ടിയെ കൊലപ്പെടുത്തിയത് ആണെന്നും സംഭവം ഒതുക്കി തീർക്കാനാണ് ശ്രമമെന്നും സോണിയ ആരോപിച്ചു. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിൽ ആണ് സോണിയ ഗാന്ധി ഹത്രസ് സംഭവത്തിൽ പ്രതികരിച്ചത്.
“സംഭവം ഒതുക്കി തീർക്കാൻ ശ്രമം നടന്നു. പെൺകുട്ടിക്ക് സമയബന്ധിതമായി ചികിത്സ നൽകിയില്ല. ഹത്രസിന്റെ നിർഭയ മരിച്ചതല്ല, ക്രൂരനായ സർക്കാർ കൊന്നതാണ്. ജീവിച്ചിരുന്നപ്പോൾ അവളുടെ നിലവിളി ആരും കേട്ടില്ല, അവൾ സംരക്ഷിക്കപ്പെട്ടില്ല. മരണ ശേഷം അവസാനമായി സ്വന്തം വീട്ടിൽ കുറച്ചു സമയം മൃതദേഹം വക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടു. അവളുടെ കുടുംബത്തിന് മൃതദേഹം വിട്ടു നൽകിയില്ല, തന്റെ മകൾക്ക് അവസാനമായി യാത്രാമൊഴി നൽകാനുള്ള അവകാശം പോലും ആ അമ്മക്ക് നിഷേധിക്കപ്പെട്ടു, ഇത് മഹാപാപമാണ്. ഏതുതരം നീതിയാണ് ഇത്? ഏത് തരത്തിലുള്ള സർക്കാരാണ് ഇത്? നിങ്ങൾക്ക് എന്തും ചെയ്യാം, അതെല്ലാം രാജ്യം മിണ്ടാതെ നോക്കി നിൽക്കും എന്നാണോ നിങ്ങൾ കരുതുന്നത്? ഒരിക്കലുമില്ല, നിങ്ങളുടെ അനീതിക്കെതിരെ രാജ്യം സംസാരിക്കും,”- സോണിയ ഗാന്ധി പറഞ്ഞു.
Related News: ഹത്രസ് പീഡനം; മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകിയില്ല, സംസ്‌കരിച്ച് പോലീസ്
സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വിമർശനമുന്നയിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എംപിയും നേരത്തെ രംഗത്തെത്തിയിരുന്നു.
ഈ മാസം 14നാണ് പടിഞ്ഞാറൻ യുപിയിലെ ഹത്രസിൽ നാലുപേർ ചേർന്ന് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തത്. പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ശരീരത്തിലെങ്ങും മുറിവുകളുണ്ടെന്നും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. ഡെൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 29നാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.
Must Read: ഇൻഷുറൻസ്, ഡ്രൈവിംഗ് ലൈസൻസ്, ഡെബിറ്റ് കാർഡ്; ഇന്ന് മുതൽ പുതിയ നിയമം